
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കുറ്റകൃത്യം മറച്ചുവെയ്ക്കാനായി യുവാവിന്റെ മൃതദേഹത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും പാമ്പിനെ കട്ടിലില്‍ കിടത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണ കാരണം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
മീറ്ററിലാണ് നാടിനെ നടുക്കിയ സംഭവം. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്ന അമിത് എഴുന്നേറ്റില്ല. തുടര്‍ന്നാണ് അമിത് പാമ്പ് കടിയേറ്റ് മരിച്ചു എന്ന കള്ളക്കഥ മെനഞ്ഞത്. കഥ വിശ്വസിക്കാനായി അമിത് കിടന്ന കട്ടിലില്‍ പാമ്പിനെ കിടത്തുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പാമ്പിനെ പിടികൂടുകയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്. അമിതിനെ ആരോ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. സംശയം തോന്നിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് അമിതിന്റെ ഭാര്യ രവിതയും കാമുകന്‍ അമര്‍ദ്ദീപും കുറ്റഃസമ്മതം നടത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സൗരഭ് ശുക്ലയെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് നാടിനെ നടുക്കിയ മറ്റൊരു സംഭവം അരങ്ങേറിയത്. അന്ന് മീററ്റ് സ്വദേശിനിയായ സ്ത്രീയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് സിമന്റ് ഉപയോഗിച്ച് ഡ്രമ്മില്‍ അടയ്ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ