
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിയ്ക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷിയെ കാത്തിരുന്നത് തീരാവേദനയാണ്.
വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവര്‍ക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം.
ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ 'എന്നെയും കൊല്ലു'യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടിലാണ് ഭീകരര്‍ വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ