
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ ശക്തമാക്കി ഇന്ത്യ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അനന്ത്നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മു - കശ്മീര്‍ മേഖലകളില്‍ ഭീകരവാദികള്‍ക്കായി വ്യാപക തിരച്ചില്‍ ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. സംഘത്തില്‍ പ്രാദേശികരായ ഭീകരരും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജ് ബഹേര സ്വദേശി ആദില്‍ ഗുരി, ത്രാല്‍ സ്വദേശി എഹ്സാന്‍ എന്നീ രണ്ട് പ്രാദേശികഭീകരര്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ രണ്ടുപേരും 2018ല്‍ പാകിസ്ഥാനിലേക്ക് കടന്നവരും മൂന്നോ നാലോ ഭീകരരുമായി ഇവര്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാകാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ആക്രമണം നടത്തിയ ഭീകരര്‍ ഹെല്‍മറ്റില്‍ സജ്ജീകരിച്ച കാമറ വഴി സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടത്തിയത്. പരമാവധി നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കാല്‍നടയായോ കുതിര വഴിയോ മാത്രം എത്തിച്ചേരാവുന്ന പുല്‍മേടായ ബൈസരണ്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത് എന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ