പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹാഷിം മൂസ മുന്‍ പാക് സൈനികന്‍; മൂന്ന് ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്ക്

2023 സെപ്റ്റംബറില്‍ മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് സംശയിക്കപ്പെടുന്നത്
kashmir terror attack
നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍എക്സ്
Updated on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പാകിസ്ഥാന്‍ സ്വദേശിയായ ഭീകരന്‍ ഹാഷിം മൂസ പാകിസ്ഥാന്‍ മുന്‍ സൈനികനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. പാക് കരസേനയിലെ പാരാ ഫോഴ്‌സിലെ സൈനികനായിരുന്നു. ഇയാള്‍ പിന്നീട് ലഷ്‌കര്‍ ഇ തയ്ബയില്‍ ചേരുകയായിരുന്നു. കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളില്‍ മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്എസ്ജി) ഹാഷിം മൂസയോട് ലഷ്‌കര്‍ ഇ തയ്ബയില്‍ ചേരാനും ഭീകര സംഘടനയുടെ കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിരിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബറില്‍ മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് സംശയിക്കപ്പെടുന്നത്.

ശ്രീനഗറിനോട് ചേര്‍ന്ന ബുധ്ഗാം ജില്ല കേന്ദ്രീകരിച്ചാണ് ഹാഷിം മൂസ പ്രവര്‍ത്തിച്ചത്. ഡച്ചിഗാം വനമേഖലയായിരുന്നു പ്രധാന താവളം. ഡച്ചിഗാം വനത്തിലൂടെ ത്രാലിലേക്കും അവിടെ നിന്ന് പഹല്‍ഗാമിലേക്കും എത്താനാകും. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് കശ്മീരിലെ വിവിധ ജില്ലകളിലേക്ക് പാക് ഭീകരരെ എത്തിക്കാന്‍ സഹായിച്ച ചില സ്ലീപ്പിങ്ങ് സെല്ലുകളുമായി മൂസ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ച ഹാഷിം മൂസ പാരമ്പര്യേതര യുദ്ധങ്ങളിലും രഹസ്യ ആക്രമണങ്ങളിലും വിദഗ്ധനാണ്. ഇത്തരം പരിശീലനം ലഭിച്ച കമാന്‍ഡോകള്‍, അത്യാധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അതിജീവനത്തിലും വിദഗ്ധരാണ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, ഭീകരര്‍ക്ക് പ്രാദേശിക സഹായം നല്‍കിയവരെന്ന് കരുതി ചോദ്യം ചെയ്ത 14 കശ്മീരി ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സില്‍ നിന്നാണ്, ഹാഷിം മൂസയുടെ പാക് കരസേനയിലെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് പശ്ചാത്തലം അന്വേഷണ സംഘത്തിന് വെളിപ്പെട്ടത്.

ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേയും പങ്ക് വ്യക്തമായിട്ടുണ്ട്. പഹല്‍ഗാമിന് സമാനമായ ആക്രമണമാണ് 2024 ഒക്ടോബറില്‍ താഴ് വരയില്‍ ഉണ്ടായത്. ആറുപ്രദേശവാസികളും ഒരു ഡോക്ടറും രണ്ട് സൈനികരും രണ്ട് ആര്‍മി പോര്‍ട്ടേഴ്‌സുമാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2024 ല്‍ നടന്ന മൂന്ന് ആക്രമണങ്ങളില്‍ ഹാഷിം മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ദക്ഷിണ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഒജിഡബ്ല്യു (ഭീകരര്‍ക്ക് പ്രാദേശികമായി സഹായം നല്‍കുന്നവര്‍) ശൃംഖലയുടെയും തീവ്രവാദ മൊഡ്യൂളിന്റെയും സഹായം ലഭിച്ചിരുന്നതായി എന്‍ഐഎ സ്ഥിരീകരിച്ചു. പഹല്‍ഗാം ആക്രമണ സംഘത്തെ നയിച്ചതും ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള ഒരുക്കിയതും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കൊണ്ടുപോകാന്‍ സഹായിച്ചതും ഒജിഡബ്ല്യുവില്‍പ്പെട്ട (ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ്) പ്രദേശവാസികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകരരായ ഹാഷിം മൂസ, അലി ഭായ് എന്നിവര്‍ക്കും, കശ്മീരികളായ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവര്‍ക്കും നേരിട്ട് പങ്കാളിത്തമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ സഹായം നല്‍കിയ പ്രാദേശിക പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ, കൂടുതല്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യം വ്യക്തമാകുമെന്നും അന്വേഷണസംഘം സൂചിപ്പിച്ചു. പഹല്‍ഗാമിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഏപ്രില്‍ 22 ന് ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com