'രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ല', മുഡ ഭൂമി കുംഭകോണക്കേസില്‍ സിദ്ധരാമയ്യയുടെ കുരുക്കഴിയുന്നു?

മുഡയുടെ (മൈസൂരു അര്‍ബര്‍ ഡെവലപ്‌മെന്റ് അതോറിറ്റി) കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്
Siddaramaiah
സിദ്ധരാമയ്യപിടിഐ
Updated on

മൈസൂരു: മുഡ ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും മേലുള്ള കുരുക്കഴിയുന്നു. അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന കേസില്‍ ലോകായുക്ത റിപ്പോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് അനുകൂലമാണ് എന്നാണ് റിപ്പോര്‍ട്ട്.

മുഡയുടെ (മൈസൂരു അര്‍ബര്‍ ഡെവലപ്‌മെന്റ് അതോറിറ്റി) കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം.

എന്നാല്‍, ഭൂമി അനുവദിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നും, നടപടിക്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവാദികള്‍, ഇതില്‍ മുഖ്യമന്ത്രിക്കോ ഭാര്യയ്‌ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ബന്ധമില്ലെന്നുമാണ് മൈസൂരു ലോകായുക്ത എസ് പി ഉദേഷ് ഐജിപി സുബ്രഹ്മണ്യേശ്വര്‍ റാവുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം. 2500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഭൂമി അനുവദിക്കുന്നതില്‍ സിദ്ധരാമയ്യ ഇടപെട്ടതിന് തെളിവുകളില്ല. ആരോപണ വിധേയമായ 14 പ്ലോട്ടുകള്‍ സിദ്ധരാമയ്യയുടെ ഭാര്യ തിരികെ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേസില്‍ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനുവരി 27ന് കോടതി വാദം കേള്‍ക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിദ്ധരാമയ്യക്കും മറ്റുള്ളവര്‍ക്കുമെതിരെ 2024 സെപ്റ്റംബര്‍ 27ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണയുടെ പരാതിയെ തുടര്‍ന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബര്‍ 25ന് മൈസൂരിലെ ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാര്‍വതി, ഭാര്യാ സഹോദരന്‍ ബി. മല്ലികാര്‍ജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കര്‍ണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com