
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിധി നാളെ. കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. 128 പേരാണ് സാക്ഷികളായി ഉള്ളത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മെഡിക്കൽ കോളജിലെ പിജി ട്രെയിനി ഡോക്ടർ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടർമാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളിൽ ജോലി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍ സമയം നടത്തി. കേസിലെ പ്രതിയും മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ സന്ദീപ് ഘോഷിനും കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനും സീൽദാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലായ സന്ദീപ് ഘോഷിനെതിരായ ആരോപണം. മൃതദേഹം കണ്ടെത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നതാണ് കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനെതിരായ ആരോപണം. അതേസമയം, മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് പ്രതി സഞ്ജയ് റോയി ആരോപിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് ഗവർണർ ഡോ. സിവി ആനന്ദ ബോസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക