'മദ്യപര്‍ മുതല്‍ റൗഡികള്‍ വരെ; മുസ്ലീങ്ങളെ അപമാനിച്ചു'; വിജയിന്റെ ഇഫ്താര്‍ വിരുന്നിനെതിരെ പരാതി

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും വിജയ് തയ്യാറായിട്ടില്ല. വിരുന്നിന് എത്തിയവരോട് പശുക്കളോട് പെരുമാറുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും തമിഴ്നാട്ടിലെ മുസ്ലീം സംഘടനയായ സുന്നത്ത് ജമാഅത്ത് ആരോപിച്ചു
vijay ifthar
വിജയ് ഇഫ്താര്‍ വിരുന്നില്‍
Updated on

ചെന്നൈ: വന്‍ ജനാവലിക്കൊപ്പം ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ച തമിഴകം വെട്രി കഴകം പ്രസിഡന്റ് നടന്‍ വിജയിനെതിരെ പരാതിയുമായി മുസ്ലീം സംഘടന. തമിഴ്നാട് സുന്നത്ത് ജമാഅത്ത് ആണ് നടനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇഫ്താറിന്റെ ആത്മാവ് നഷടപ്പെടുത്തുന്ന രീതിയിലാണ് പരിപാടി സംഘടപ്പിച്ചതെന്നുമാണ് സംഘടനയുടെ ആരോപണം. ചെന്നൈയിലെ റോയപ്പേട്ട വൈഎംസിഎ മൈതാനത്തെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.

പരിപാടി ശരിയായ രീതിയില്‍ നടത്തുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്നും ഇഫ്താറിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന രിതിയിലായിരുന്നു പരിപാടിയെന്നും അത് വേദനിപ്പിച്ചെന്നും തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ ട്രഷറര്‍ സയ്യിദ് കൗസ് പറഞ്ഞു. ഇഫ്താറുമായി യാതൊരു ബന്ധവുമില്ലാത്ത, നോമ്പ് അനുഷ്ഠിക്കാത്ത മദ്യപാനികളും റൗഡികളും വരെ വിരുന്നില്‍ പങ്കെടുത്തെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും വിജയ് തയ്യാറായിട്ടില്ല. വിരുന്നിന് എത്തിയവരോട് പശുക്കളോട് പെരുമാറുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും അദ്ദേഹം ആരോപച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

റംസാന്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് താരം വിരുന്ന് സംഘടിപ്പിച്ചത്. പരമ്പരാഗതരീതിയിലുള്ള വെള്ള മുണ്ടും തൊപ്പിയും ധരിച്ചെത്തിയ വിജയ്, നോമ്പുതുറക്കുന്നതിനു മുന്നോടിയായി നടത്തിയ പ്രാര്‍ഥനയിലടക്കം ആദ്യാവസാനം പങ്കെടുത്ത ശേഷമാണു മടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെ വിജയ് നോമ്പ് ആചരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com