
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ തിരിച്ചടി അതിർത്തിയിലെ സംഘർഷം രൂക്ഷമാക്കിയിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിൽ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാക്കാണ് ഡോഗ് ഫൈറ്റ് എന്നത്. എന്താണ് ഡോഗ് ഫൈറ്റ് എന്നറിയാം.
യുദ്ധത്തിലോ യുദ്ധസമാന സംഘർഷ സാഹചര്യത്തിലോ രാജ്യങ്ങൾ തമ്മിൽ വിവിധ തലങ്ങളിൽ സൈനിക നീക്കം നടത്താറുണ്ട്. വ്യോമ മേഖലയിൽ നടത്തുന്ന സൈനിക നീക്കം അതിലേറ്റവും പ്രധാനപ്പെട്ടതാണ്.
എന്താണ് ഡോഗ് ഫൈറ്റ്
സംഘർഷമേഖലയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഡോഗ് ഫൈറ്റ് എന്ന പദപ്രയോഗത്തിന് അർത്ഥം വ്യോമ മേഖലയിൽ യുദ്ധവിമാനങ്ങൾ വളരെ അടുത്ത് നിന്നും അതിവേഗത്തിലും നടത്തുന്ന ആക്രമണം എന്നാണ്. ഈ സാഹചര്യത്തിൽ യുദ്ധവിമാനത്തിലെ പൈലറ്റുമാർ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുവിമാനങ്ങളെ നേരിടുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു അതിവേഗ, വളരെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടുന്ന നീക്കമാണ്, എതിരാളിയെ മറികടക്കാനുള്ള വ്യോമയാന നീക്കങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇത് സാധാരണ നിലയിലെ വിവിധ തന്ത്രങ്ങൾ ആസൂത്രണം ചെയ്ത്, വിവിധ ലക്ഷ്യങ്ങളിൽ നടപ്പാക്കുന്ന വ്യോമ സൈനിക തന്ത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എയർ-ടു-എയർ കോംബാറ്റ്, എയർ കോംബാറ്റ് മാനുവറിങ് അഥവാ എസിഎം എന്ന് വിളിക്കപ്പെടുന്ന സൈനിക ആക്രമണ ശൈലിയുടെ മറ്റൊരു പേരാണ് ഡോഗ് ഫൈറ്റിങ്. ഇത് ഒന്നോ ഒന്നിലധികമോ എതിരാളികളെ ആക്രമിക്കുകയും അതിവിദഗ്‌ദ്ധമായി ഒഴിഞ്ഞുമാറിയും നടത്തുന്ന ആക്രമണതന്ത്രമാണ്. വ്യോമാക്രമണ ശൈലിയെ കുറിച്ച് ഇംഗ്ലീഷിൽ dogfight, dog fight എന്നിങ്ങനെ രണ്ട് രീതിയിലും എഴുതാറുണ്ട്.
ഡോഗ് ഫൈറ്റ് എന്ന പദം വന്നതിന് പിന്നിലെ കഥ
രണ്ട് സ്ത്രീകൾ തമ്മിലുള്ള കലഹത്തിന് ഇംഗ്ലീഷിൽ ക്യാറ്റ് ഫൈറ്റ് എന്ന പ്രയോഗം നിലവിലുണ്ടായിരുന്നു. യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരെല്ലാം തന്നെ പുരുഷന്മാരായിരുന്ന കാലത്ത് അവര്‍ തമ്മിലുള്ള നേരിട്ടുള്ള കലഹം എന്ന അര്‍ഥത്തിലാണ് ഡോഗ് ഫൈറ്റ് എന്നു പേര് വന്നതെന്ന് എവിയേറ്റർ ഡാറ്റാബേസ് അഭിപ്രായപ്പെടുന്നു.
എപ്പോഴാണ് ഡോഗ്ഫൈറ്റ് യുദ്ധ ശൈലി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്?
ഇറ്റലിയും തുർക്കിയും തമ്മിൽ ട്രിപ്പോളിയിൽ 1911 ൽ നടന്ന യുദ്ധത്തിലാണ് ആദ്യമായി പവർ എയർക്രാഫ്റ്റുകൾ ഉപയോഗിച്ചത്. രണ്ട് വിമാനങ്ങൾ തമ്മിൽ പരസ്പരം അടുത്ത് നിന്ന് യുദ്ധം നടത്തിയതായി പറയപ്പെടുന്നതും ഡോഗ് ഫൈറ്റ് എന്ന പേരിലേക്ക് നയിച്ചതുമായ സംഭവം 1913ലെ മെക്സിക്കൻ വിപ്ലവ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു.
അന്ന്, അമേരിക്കൻ കൂലിപ്പടയാളിയായിരുന്ന ഡീൻ ഇവാൻ ലാമ്പ് നൽകിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്. ലാമ്പിനും ലാമ്പിന് എതിരാളിയായി വന്ന ഫിൽ റാഡെർ എന്ന മറ്റൊരു കൂലിപ്പടയാളിക്കും പരസ്പരം കൊല്ലാനുള്ള ഉത്തരവാണ് കിട്ടിയിരുന്നതെങ്കിലും ഇരുവരും അത് ചെയ്യാതെ വെടിവെച്ച് ഒഴിയുക മാത്രമാണുണ്ടായത്. പിന്നീട് ലോകമഹായുദ്ധങ്ങളിലും രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിലുമൊക്കെ വിമാനവും ഈ യുദ്ധതന്ത്രവുമൊക്കെ ഉപയോഗിക്കപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ