Ministers Dr H C Mahadevappa, Venkatesh and others inaugurate power supply to houses at Palar village
മന്ത്രി മഹാദേവപ്പ വൈദ്യുതി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു എക്‌സ്പ്രസ്‌

വീരപ്പന്റെ ഒളിത്താവളം; പാലര്‍ ഹാഡി ഗ്രാമത്തില്‍ ഒടുവില്‍ 'വെളിച്ചമെത്തി'; 78 വര്‍ഷത്തിനുശേഷം 'ഉത്സവമേളം'

വൈദ്യുതി ലഭിച്ചതോടെ ഈ ശിവരാത്രിയില്‍ മഹാദേശ്വര ഭഗവാന്‍ തങ്ങളോട് കരുണ കാട്ടിയെന്ന് വനവാസിയായ മദമ്മ പറഞ്ഞു
Published on

മൈസൂരു: കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയായ പാലര്‍ ഹാഡിയില്‍ ഗ്രാമീണര്‍ ആഹ്ലാദത്തിലാണ്. പതിറ്റാണ്ടുകളായി മണ്ണെണ്ണ വിളക്കും ടോര്‍ച്ചുമായി ഇരുട്ടില്‍ കഴിഞ്ഞിരുന്ന 75 ആദിവാസി വീടുകളില്‍ വൈദ്യുതി ലഭിച്ചതാണ് ഇവരുടെ ആഹ്ലാദത്തിന് കാരണം.

പാലര്‍ നദിക്കരക്ക് സമീപത്തുളള ഹാഡി ഒരുകാലത്ത് കുപ്രസിദ്ധനായ വീരപ്പന്റെ ഒളിത്താവളമായിരുന്നു. കഴിഞ്ഞ എഴുപത്തിയെട്ടുവര്‍ഷമായി ഈ നാട്ടില്‍ വൈദ്യുതി ലഭിച്ചിരുന്നില്ല. ആന, മാന്‍, മറ്റ് മൃഗങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നതിനാല്‍ വന്യജീവികള്‍ക്ക് ഭീഷണിയാകുമെന്നതിനാല്‍ കാട്ടിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് വനംവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഗ്രാമീണര്‍ പലപ്പോഴും സേലം ജില്ലയിലെ ഗോവിന്ദ പാഡി, കൊളത്തൂര്‍ ഗ്രാമം, ഗോപിനാഥം എന്നിവിടങ്ങളില്‍ നിന്ന് കരിഞ്ചന്തയ്ക്കാണ് മണ്ണെണ്ണ വാങ്ങിയിരുന്നത്.

വൈദ്യുതി ലഭിച്ചതോടെ ഈ ശിവരാത്രിയില്‍ മഹാദേശ്വര ഭഗവാന്‍ തങ്ങളോട് കരുണ കാട്ടിയെന്ന് വനവാസിയായ മദമ്മ പറഞ്ഞു. ഇനി തങ്ങള്‍ക്ക് മണ്ണെണ്ണ വിളക്കുകള്‍ ഉപേക്ഷിക്കാമെന്നും ഗ്രാമീണര്‍ എല്ലാവരും വളരെ സന്തുഷ്ടരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പഞ്ചായത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന് മറ്റൊരു ഗ്രാമവാസിയായ മുര്‍ഗേഷ് പറഞ്ഞു. ഗ്രാമീണര്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് 'വൈദ്യുതി വരവ്' ആഘോഷമാക്കിയത്. വൈദ്യുതി വിതരണം, റോഡുകള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇരുട്ടില്‍ മുങ്ങിക്കിടക്കുന്ന 22 ആദിവാസി ഗ്രാമങ്ങളുണ്ട് ഈ പ്രദേശത്തെന്നും അദ്ദേഹം പറഞ്ഞു.

41 കോടി രൂപ ചെലവിട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രദേശത്ത് വൈദ്യുതി വിതരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഭൂഗര്‍ഭ കേബിളുകള്‍ വലിച്ചാണ് ഗ്രാമത്തിലേക്ക് വൈദ്യതി എത്തിക്കുന്നതെന്ന് വനം വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തിയതോടെയാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് ചാമുണ്ഡേശ്വരി ഇലക്ട്രിക്ക് സപ്ലൈ കമ്പനി എംഡി ജി ഷീല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com