സൈബര്‍ സുരക്ഷ:പുതിയ ആപ്ലിക്കേഷനുമായി സര്‍ക്കാരും

ആന്റിവൈറസുകളും, ബോട്ട്‌നെറ്റ് മാല്‍വെയര്‍ എന്നിവ കണ്ടെത്തി പരിഹാരം കാണാനുള്ള ആപ്ലിക്കേഷനുകളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്
സൈബര്‍ സുരക്ഷ:പുതിയ ആപ്ലിക്കേഷനുമായി സര്‍ക്കാരും

ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്ക്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നുണ്ടോ? എങ്കില്‍ ഇതാ സുരക്ഷാ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ സാഹചര്യമൊരുക്കിയിരിക്കുന്നു. സൈബര്‍ സ്വച്ഛതാ കേന്ദ്രയുടെ ഭാഗമായാണ് സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) പുതിയ ഡെസ്‌ക്ക്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കുള്ള സുരക്ഷാ പരിഹാരം ഒരുക്കിയിരിക്കുന്നത്.

വൈറസുകളും മാല്‍വെയറുകളും കണ്ടെത്തി പരിഹരിക്കാനുള്ള ടൂളുകളാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സഡ് കംപ്യൂട്ടിംഗ് (സിഡാക്) വികസിപ്പിച്ചിരിക്കുന്നത്. ആപ്പുകളുടെ വൈറ്റ്‌ലിസ്റ്റിംഗ് ടൂളായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ്‌സാംവിദ്, നിയമാനുസൃതമല്ലാത്ത യുഎസ്ബി സ്‌റ്റോറേജ് ഡിവൈസുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള യുഎബി പ്രതിരോധ് എന്നിവ ഈ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആപ്പ്‌സാംവിദ് വിന്‍ഡോസ് പിസികളിലാണ് പ്രവര്‍ത്തിക്കുക. മുന്‍കൂര്‍ അനുമതി നല്‍കിയ ഫയലുകളും ആപ്ലിക്കേഷനുകളും മാത്രമാണ് ഇതിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക.

മൊബൈലുകളുടെ സുരക്ഷയ്ക്ക് എം-കവച് എന്ന ആപ്ലിക്കേഷനാണ് ഒരുക്കിയിട്ടുള്ളത്. വൈഫൈ, ബ്ലൂടൂത്ത്, ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങള്‍ ഈ ആപ്പിലൂടെ തടയാന്‍ സാധിക്കും.
കേന്ദ്ര വിവര സാങ്കേതിക ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കീഴില്‍ ഡിജിറ്റില്‍ ഇന്ത്യയുടെ ഭാഗമായി സുരക്ഷയുള്ള സൈബര്‍ ഇടം ഒരുക്കുന്നതിനാണ് പുതിയ ബോട്ട്‌നെറ്റ്, മാല്‍വെയര്‍ വിശകലന സംഘത്തെ വിനിയോഗിച്ചിട്ടുള്ളത്. ബോട്ട്‌നെറ്റുകള്‍ കണ്ടെത്തി പ്രതിരോധിക്കുകയും എന്‍ഡ് ഉപഭോക്താക്കളുടെ കംപ്യൂട്ടറുകള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നതാണ് ഇവരുടെ കര്‍ത്തവ്യം.

ദേശീയ സൈബര്‍ സുരക്ഷ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് സേവന കമ്പനികളുമായും ആന്റിവൈറസ് നിര്‍മാതാക്കളുമായും സൈബര്‍ സ്വച്ഛതാ കേന്ദ്ര സഹകരണത്തിലെത്തും. ഉപയോഗിക്കുന്ന ഡിവൈസുകളിലുള്ള വൈറസ് കണ്ടെത്തുന്നതിനുള്ള ക്വിക്ക് ഹീല്‍ ആന്റിവൈറസും പുതിയ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com