പലിശനിരക്കുകളില്‍ മാറ്റമില്ല; വളര്‍ച്ചയില്‍ കുതിപ്പുണ്ടാകുമെന്ന് ആര്‍ബിഐ 

പണപ്പെരുപ്പനിരക്ക് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാത്ത പശ്ചാത്തലത്തിലാണ് തല്‍സ്ഥിതി തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്
പലിശനിരക്കുകളില്‍ മാറ്റമില്ല; വളര്‍ച്ചയില്‍ കുതിപ്പുണ്ടാകുമെന്ന് ആര്‍ബിഐ 

ന്യൂഡല്‍ഹി: പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പനിരക്ക് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാത്ത പശ്ചാത്തലത്തിലാണ് തല്‍സ്ഥിതി തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തിലേക്ക് താഴ്ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ചില്ലറവിപണിയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പനിരക്ക് 4.44 ശതമാനമാണ്.

റിസര്‍വ് ബാങ്കിന്റെ ദൈ്വമാസ ധനനയ അവലോകനയോഗത്തിലാണ് നിലവിലെ പലിശ നിരക്ക് തന്നെ തുടരാന്‍ തീരുമാനമായത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുളള ധനനയസമിതി ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായും, റിവേഴ്‌സ് റിപ്പോനിരക്ക് 5.75 ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം നാലുശതമാനമായും, പണലഭ്യത അനുപാതം 19.5 ശതമാനമായും തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.4 ശതമാനം മുതല്‍ 7.9 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരരംഗത്ത് സംരക്ഷിത വാദം പിടിമുറുക്കുന്നത് ആഗോളവിപണിയെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ആശങ്ക രേഖപ്പെടുത്തി.അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും ആഗോളവ്യാപാരരംഗത്ത് പ്രതിഫലിക്കുമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com