നിങ്ങളുടെ സമ്മതമൊക്കെ ആര്‍ക്ക് വേണം? ;  യാത്രാ വിവരങ്ങള്‍ ഗൂഗിള്‍ രഹസ്യമായി ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

നിങ്ങള്‍ സ്ഥിരമായി പോകുന്ന സ്ഥലങ്ങള്‍,  ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങിയവ അനുവാദമില്ലാതെ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ഗൂഗിള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്
നിങ്ങളുടെ സമ്മതമൊക്കെ ആര്‍ക്ക് വേണം? ;  യാത്രാ വിവരങ്ങള്‍ ഗൂഗിള്‍ രഹസ്യമായി ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

നിങ്ങളുടെ സമ്മതം പോലും ചോദിക്കാതെ ഒരു സ്ഥലത്തേക്ക് പോകുന്നതും തിരികെ വരുന്നതുമെല്ലാം ഗൂഗിള്‍ റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അസോസിയേറ്റഡ് പ്രസ്സ് ആണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. നിങ്ങള്‍ സ്ഥിരമായി പോകുന്ന സ്ഥലങ്ങള്‍,  ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങിയവ അനുവാദമില്ലാതെ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ഗൂഗിള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ പി യുടെ കണ്ടെത്തലുകള്‍ പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് റിസര്‍ച്ചര്‍മാരും ശരിവച്ചിട്ടുണ്ട്. 

പലപ്പോഴും യാത്രയ്ക്കിടയില്‍ ഗൂഗിള്‍ ലൊക്കേഷന്‍ ചോദിക്കാറുണ്ട്. ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഇത് സാധാരണവുമാണ്. ഇത്തരം വിവരങ്ങള്‍ സൂക്ഷിച്ച് വച്ച ശേഷം നമ്മള്‍ യാത്ര ചെയ്ത സ്ഥലങ്ങള്‍ ടൈംലൈന്‍ ആയി  ആന്‍ഡ്രോയിഡ് ഫോണുകളില്‍ ശേഖരിക്കപ്പെടുന്നുവെന്നാണ് പഠനത്തിലെ സുപ്രധാന കണ്ടെത്തല്‍. എന്തിനാണ് ഈ വിവരശേഖരണമെന്ന് വിശദീകരിക്കാനോ ആരോപണം നിഷേധിക്കാനോ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഗൂഗിളിലെ ലൊക്കേഷന്‍ ഹിസ്റ്ററി ഉപയോക്താവിന് ഡിലീറ്റ് ചെയ്യാവുന്നതേയുള്ളുവെന്നും ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ആയാല്‍ പിന്നീട് വിവരങ്ങള്‍ ശേഖരിക്കപ്പെടുകയുമില്ല എന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ഗൂഗിള്‍ ഈ ആക്ഷേപത്തില്‍ നല്‍കിയിരിക്കുന്നത്. 

ഐ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് എ പി പറയുന്നത്. ലൊക്കേഷന്‍ ഓഫാണെങ്കില്‍ പോലും സ്ഥലം മാറുന്നതിനനുസരിച്ച് ഫോണില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ലഭിക്കുന്നത് ഇതിന് ഉദാഹരണമാണ് എന്നും പഠനം പറയുന്നു.ഇങ്ങനെ ഗൂഗിളിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി ഉപയോഗിച്ച് നോര്‍ത്ത് കരോലിനയിലെ റാലെഗില്‍ കൊലപാതകക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത സംഭവവും വിവരം ചോര്‍ത്തലിന് ഉദാഹരണമായി അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com