കൊച്ചി : കറന്‍സി അഡ്മിനിസ്ട്രേഷന് സെല്ലുകളുടെ നടത്തിപ്പ് സ്വകാര്യഏജന്‍സികള്‍ക്ക് നല്‍കിക്കൊണ്ടുള്ള നടപടിയിൽ നിന്ന് എസ്ബിഐ തൽക്കാലികമായി പിന്മാറി. കേരളത്തിൽ ഇത് തൽക്കാലം നടപ്പാക്കില്ലെന്ന് പുറംകരാറിനെതിരെ എതിർപ്പുയർത്തിയ ബാങ്ക് സ്റ്റാഫ് യൂണിയൻ ഭാരവാഹികളെ എസ്ബിഐ കേരള സർക്കിൾ അധികൃതർ അറിയിച്ചു. കേരളത്തിന് പുറത്ത് ചില മെട്രോ നഗരങ്ങളിൽ നടപ്പാക്കിയ പുറംകരാർ സംസ്ഥാനത്ത് ആദ്യമായി ശനിയാഴ്ച തൃശൂരിലാണ് നടപ്പാക്കാൻ ശ്രമമുണ്ടായത്.
ഉത്തരേന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല നല്‍കിയത്. കരാര്‍ പ്രകാരം ബാങ്കിലെ പ്രവര്‍ത്തനസമയം കഴിഞ്ഞ് പണം എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകലും ബാങ്കുകളിലെ കറന്‍സി ചെസ്റ്റില്‍ എത്തിക്കലും ഏജന്‍സികളുടെ ചുമതലയാണ്. ബാങ്കിലേക്ക് പണം എത്തിക്കലും ഇവര്‍ കൈകാര്യം ചെയ്യും. ബാങ്ക് ജീവനക്കാര്‍ക്ക് ഇടപാടു സമയത്തെ പണം സ്വീകരിക്കാനും കൊടുക്കാനും മാത്രമാണ് അധികാരം ഉണ്ടാകുക. ഒക്ടോബര്‍ 17 ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്.
പുറംകരാർ നടപ്പാക്കുന്നത് സംബന്ധിച്ച തർക്കം കേരള ഹൈകോടതിയുടെ മുന്നിലാണെന്നും അതിൽ തീരുമാനം വരുന്നതുവരെ നടപ്പാക്കരുതെന്നും കാണിച്ച് യൂണഇയന്റെ അഭിഭാഷകൻ ബാങ്ക് മാനേജ്മെന്റിന് കത്തയച്ചിട്ടുണ്ട്. യൂണിയൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. താൽക്കാലികമായി പിന്മാറിയെങ്കിലും പുറംകരാറിനെതിരെ കരുതൽ തുടരാനാണ് യൂണിയന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ