കൊച്ചി: ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസും സൈബര്‍ വിദഗ്ധരും. ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ക്കുള്ള സൗകര്യം തത്കാലത്തേക്ക് റദ്ദാക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പണം നഷ്ടപ്പെട്ടാലുടന്‍ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി. പണം തിരികെ നേടുന്നതിനായി ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക സംവിധാനവും പൊലീസ് പ്രവര്‍ത്തന സജ്ജമാക്കി.
ഒരു ലക്ഷത്തിലേറെ മലയാളികളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക് നെറ്റിലേക്കു ചോര്‍ന്നുവെന്ന് ഉറപ്പായതോടെ ആരുടെ പണവും ഏതു നിമിഷവും നഷ്ടമായേക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ആശങ്കപ്പെടാതെ ജാഗ്രത പുലര്‍ത്തിയാല്‍ തട്ടിപ്പില്‍ നിന്നു രക്ഷ നേടാം.
ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ചെറിയ തുകയായി നിജപ്പെടുത്തിയാല്‍ തട്ടിപ്പിന് ഇരയായാല്‍ പോലും വലിയ നഷ്ടമൊഴിവാക്കാം. പണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അതുതിരിച്ചു കിട്ടാനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കടക്കം രാജ്യത്തെ എല്ലാ ബാങ്കുകളുമായുള്ള പ്രത്യേക ഗ്രൂപ്പുണ്ട്. പണം നഷ്ടമായെന്നു സന്ദേശമെത്തി രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ പൊലീസിനെ അറിയിച്ചാല്‍ ഈ ഗ്രൂപ്പിലേക്കു കൈമാറും. തട്ടിപ്പുകാരുടെ കൈവശമെത്തും മുന്‍പ് തടയാനും തിരികെ ലഭിക്കാനും ഇത് സഹായകമാകും.
രാജ്യാന്തര വെബ്സൈറ്റുകളിലെ ഇടപാടില്‍ മാത്രമേ ഒടിപി നല്‍കാതെ പണം തട്ടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ നടത്താനുള്ള സൗകര്യം താത്കാലികമായി റദ്ദാക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. പിന്നീട് ആവശ്യമുള്ളപ്പോള്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടാല്‍ ഈ സൗകര്യം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാൻ കഴിയുമെന്നതിനാല്‍ ആവശ്യങ്ങള്‍ നടക്കുകയും ചെയ്യും. ഒടിപി ചോദിച്ച് ഒരു ബാങ്കില്‍ നിന്ന് പോലും വിളി വരില്ലെന്ന സത്യം മനസിലാക്കിയാല്‍ പണം സുരക്ഷിതമാക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ