കൊച്ചി: പുതുവർഷം പിറക്കാനിരിക്കെ പെട്രോൾ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഡീസൽ വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസൽ ലിറ്ററിന് 24 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 70 രൂപ 76 പൈസയാണ്. ഡിസൽ വില 66 രൂപ 34 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 72.01 രൂപയും ഡീസലിന് 67.62 രൂപയുമാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 71രൂപ 07 പൈസ, 66 രൂപ 65 പൈസ എന്നിങ്ങനെയാണ്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില താഴ്ന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം. കഴിഞ്ഞ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടി. മേയ് 31ന് വില യഥാക്രമം 82.58 രൂപയും ഡീസലിന് 75.18 രൂപയുമായി. ജൂൺ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതുകൊണ്ടും വിലക്കയറ്റം പിടിച്ചുനിർത്താനായില്ല.
ഒക്ടോബർ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തി സർവകാല റെക്കോഡ് കുറിച്ചു. തുടർന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയിൽ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. അടിക്കടി വില ഉയർന്നതോടെ ദിവസങ്ങൾക്കകം ഇൗ ഇളവിെൻറ നേട്ടവും നഷ്ടപ്പെട്ടു. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 67.59 രൂപയായിരുന്നു. പിന്നീട് ഉയർന്നുതുടങ്ങിയ വില 68 രൂപക്ക് താഴെ എത്തുന്നത് ഇപ്പോഴാണ്.
ഒക്ടോബറിൽ അസംസ്കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. എണ്ണവില ഇടിഞ്ഞത് ഇന്ധനവില താഴാൻ കാരണമായി ഇപ്പോൾ പറയുന്നുണ്ടെങ്കിലും മുമ്പ് എണ്ണവില താഴ്ന്നപ്പോഴൊന്നും ആനുപാതികമായി ഇന്ധനവില കുറച്ചിരുന്നില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ