മുംബൈ: ടെലികോം രംഗത്ത് കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെലിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ടെലികോം രംഗത്ത് മത്സരം മുറുകിയതോടെ, പിടിച്ചുനില്‍ക്കാന്‍ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും തമ്മിലുളള ലയനതീരുമാനത്തിന് ടെലികോം വിഭാഗം വ്യവസ്ഥകളോടെ അനുമതി നല്‍കിയതാണ് എയര്‍ടെലിന് തിരിച്ചടിയാകുന്നത്.
ഇരുകമ്പനികളുടെ ലയനം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരാഞ്ഞിരുന്നു. ലയന പ്രഖ്യാപനം കഴിഞ്ഞ് നിരവധി മാസങ്ങള്‍ പൂര്‍ത്തിയായിട്ടും ലയനം സംബന്ധിച്ച നടപടികള്‍ ടെലികോം വിഭാഗത്തില്‍ ഇഴഞ്ഞുനീങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഓഫീസിന്റെ ഇടപെടല്‍. ഇത്തരം മെല്ലപ്പോക്ക് നയം ബിസിനസ്സ് സൗഹൃദാന്തരീഷത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആശങ്ക രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുകമ്പനികളും തമ്മിലുളള ലയനത്തിന് ഉപാധികളോടെ അനുമതി നല്‍കാന്‍ടെലികോം വിഭാഗം തയ്യാറായത്.
ബാങ്ക് ഗ്യാരണ്ടി, സ്‌പെക്ട്രം ചാര്‍ജ് എന്നി ഗണത്തില്‍് 7268 കോടി രൂപ അടയ്ക്കാന്‍ വോഡഫോണിനോടും, ഐഡിയയോടും ടെലികോം വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കമുളള ഉപാധിയോടെയാണ് ലയനത്തിന് അംഗീകാരം നല്‍കിയത്. ഈ പണം കണ്ടെത്തുന്നതോടെ വോഡഫോണ്‍ ഇന്ത്യയുടെയും, വോഡഫോണ്‍ മൊബൈല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും ലൈസന്‍സുകള്‍ ഐഡിയയ്ക്ക കൈമൈാറുന്നതിനുളള നടപടികള്‍ക്ക് ടെലികോം വിഭാഗം തുടക്കമിടും. ഇതോടു കൂടി മാത്രമേ ലയനം പൂര്‍ത്തിയാകുകയുളളു.
എന്നാല്‍ ഇത്രയും വലിയ തുക അടയ്ക്കുന്നതിനെ ഐഡിഎ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ടെലികോം കമ്പനിയായ ടെലിനോറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം വിഭാഗം ഉന്നയിച്ച സമാനമായ ആവശ്യത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച എയര്‍ടെല്‍ സ്റ്റേ സമ്പാദിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളെ കുറിച്ച് പ്രതികരിക്കാന്‍ വോഡഫോണും ഐഡിയയും തയ്യാറായില്ല.
2017 മാര്‍ച്ചിലാണ് വോഡഫോണും ഐഡിയയും പരസ്പരം ലയിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ഇതിന് ഒരു വര്‍ഷം കഴിഞ്ഞാണ് ഉപാധികളോടെ ലയനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ