ന്യൂഡല്‍ഹി : ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വില വര്‍ധിപ്പിക്കാനാണ് നീക്കം. പെട്രോളിനും ഡീസലിനും വില ലിറ്ററിന് രണ്ട് രൂപ വരെ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാരണം രണ്ട് ആഴ്ചയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
കര്‍ണാടക തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്ധനവിലയിലെ ദൈനംദിന പരിഷ്കരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെയ് 12 ന് നടക്കുന്ന കര്‍ണാടകയിലെ വോട്ടെടുപ്പിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധന വിലയില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് രണ്ട് ശതമാനത്തിന്റെ വരെ വര്‍ധനയാണ് വന്നിട്ടുള്ളത്. ബ്രെന്റിന്റെ വില ബുധനാഴ്ച മൂന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാനുമായുള്ള ആണവകരാറില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനമാണ് ആഗോള എണ്ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആഗോള വിപണിയിലെ വിലയ്ക്ക് അനുസരിച്ച്, പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന സമ്പ്രദായം കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഏപ്രിൽ 24നാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീസലിന് 19 പൈസയും പെട്രോളിനു 14 പൈസയും വർധിച്ചിരുന്നു. കേരളത്തിൽ ഡീസൽ വില ഇപ്പോൾ സർവകാല റിക്കാർഡിലാണ്.
തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയിൽ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയിൽ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ കൊച്ചിയിൽ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണ് വില ഈടാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ