ന്യൂഡല്‍ഹി:സര്‍വീസ് റദ്ദാകുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രം. വിമാനക്കമ്പനിയുടെ വീഴ്ച മൂലം സര്‍വീസ് റദ്ദാകുകയോ വൈകുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത്‌സിന്‍ഹ നിര്‍ദേശിച്ചു. ആഭ്യന്തര വ്യോമയാന കമ്പനികള്‍ ഇത് പാലിക്കത്തക്കവിധം കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും ജയന്ത് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.
യാത്രക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാസഞ്ചര്‍ ചാര്‍ട്ടറിന്റെ കരട് രൂപം പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വിമാനയാത്രക്കാര്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. വിമാനക്കമ്പനിയുടെ അപാകത മൂലം സര്‍വീസ് റദ്ദാക്കുന്ന സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ടിക്കറ്റ് തുകയും യാത്രക്കാര്‍ക്ക് തിരികെ നല്‍കുന്ന രീതിയിലുളള സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കാലാവസ്ഥ പ്രശ്‌നമൂലമാണ് സര്‍വീസ് റദ്ദാകുകയോ, വൈകുകയോ ചെയ്യുന്നതെങ്കില്‍ ഇതില്‍ ഇളവ് അനുവദിക്കും.
നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് യാത്രക്കാരില്‍ നിന്നും 3000 രൂപ പിഴയായി വിമാനക്കമ്പനികള്‍ ഈടാക്കാറുണ്ട്. ബുക്ക് ചെയ്ത് 24 മണിക്കൂറിനുളളില്‍ ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കരുതെന്ന് പാസഞ്ചര്‍ ചാര്‍ട്ടര്‍ ആവശ്യപ്പെടുന്നു. എങ്കിലും സര്‍വീസ് 96 മണിക്കൂറിന് ശേഷമായിരിക്കണമെന്ന് ഉറപ്പാക്കണമെന്നും ചാര്‍ട്ടര്‍ നിര്‍ദേശിക്കുന്നു.
ടിക്കറ്റ് റദ്ദാക്കുന്നതിനുളള പ്രത്യേക പിഴ, കണക്ഷന്‍ ഫ്‌ളൈയിറ്റ് നഷ്ടപ്പെടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം തുടങ്ങി വിമാനയാത്രക്കാരുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെകുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മാര്‍ഗനിര്‍ദേശമാണ് പാസഞ്ചര്‍ ചാര്‍ട്ടറില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ