ന്യൂഡല്‍ഹി: ചരക്കുസേവന നികുതി വരുമാനം വീണ്ടും ഒരു ലക്ഷം കോടി കടന്നു. ഒക്ടോബര്‍ മാസത്തില്‍ ജിഎസ്ടി ഇനത്തില്‍ പിരിച്ചത് ഒരുലക്ഷം കോടി കടന്നതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. 1,00,710 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിച്ചത്. അതിന് ശേഷം 90,000 കോടിക്കു മുകളില്‍ മാത്രമാണ് തുടര്‍ച്ചയായി ലഭിച്ചത്.
ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയിലുണ്ടായ ഉണര്‍വാണ് നികുതി വരുമാനത്തില്‍ പ്രതിഫലിച്ചത്. സെപ്റ്റംബറിൽ 94,442 കോടി രൂപയായിരുന്നു വരുമാനം. ഓഗസ്റ്റിൽ 93,960 കോടി രൂപയും. ഏപ്രിലിൽ ഒരു ലക്ഷം കോടി കടന്ന ജിഎസ്ടി വരുമാനം മേയിൽ 94,016 കോടിയായി കുറഞ്ഞിരുന്നു.
ഏറ്റവും അധികം വരുമാന വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമാണ് മുന്നിൽ. 44 ശതമാനം വളർച്ചയാണ് കേരളം രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലുള്ള ജാർഖണ്ഡിന്റെ വരുമാനം 20 ശതമാനമാണ്. രാജസ്ഥാൻ 14 ഉം, ഉത്തരാഖണ്ഡ് 13 ഉം മഹാരാഷ്ട്ര 11 ശതമാനവും വളർച്ച നേടിയതായി ധനമന്ത്രാലയ അധികൃതർ വ്യക്തമാക്കി.
കുറഞ്ഞ നിരക്കുകളും, നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറഞ്ഞതും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളുമാണ് നികുതി വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ജെയ്റ്റ്‌ലി ട്വീറ്റില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ