ഓട്ടോയ്ക്ക് ഇനി പ്രത്യേക ലൈസന്‍സ് വേണ്ട: ലൈസന്‍സ് നമ്പറില്‍ 13 അക്കങ്ങള്‍ ഉള്‍പ്പെടുത്തണം 

ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം.
ഓട്ടോയ്ക്ക് ഇനി പ്രത്യേക ലൈസന്‍സ് വേണ്ട: ലൈസന്‍സ് നമ്പറില്‍ 13 അക്കങ്ങള്‍ ഉള്‍പ്പെടുത്തണം 

നി മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് വേണ്ട. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ നവീകരണം. 

അതോടെ ഡ്രൈവിങ് ലൈസന്‍സില്‍ നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സും ടെസ്റ്റും കൂടാതെ പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണമായിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാഡ്ജ് നേരത്തേ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പ്രത്യേക ലൈസന്‍സ് എന്ന നിബന്ധനയും ഒഴിവാക്കിയിരിക്കുകയാണ്.

കൂടാതെ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെഎല്‍ എന്ന അക്ഷരങ്ങള്‍ക്കു പുറമേ 13 അക്കനമ്പറാണ് വരുന്നത്. ആദ്യ രണ്ട് നമ്പറുകള്‍ ഓഫീസ് കോഡും അടുത്ത നാല് നമ്പറുകള്‍ വര്‍ഷവും അവസാന ഏഴ് അക്കങ്ങള്‍ പ്രസ്തുത ഓഫീസിലെ ലൈസന്‍സ് വിതരണ നമ്പറുമായിരിക്കും. 

ഡ്രൈവിങ് ലൈസന്‍സുകളുടെ വിശദാംശങ്ങള്‍ രാജ്യത്ത് എവിടെനിന്നുവേണമെങ്കിലും പരിശോധിക്കാനാകും. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഏതുസംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കും ചെക്ക് മെമ്മോ ആയി ലൈസന്‍സ് വിവരങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനും  കഴിയും.

ഇതിന് പുറമെ ഇനി മുതല്‍ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ പൂജ്യവും ഉള്‍ക്കൊളളിക്കണം. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്താണ് പൂജ്യം ഉപയോഗിക്കേണ്ടത്.  സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ ദേശീയ സംവിധാനമായ 'വാഹനി'ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡിസംബര്‍ മുതല്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com