മൂന്നുവര്‍ഷത്തിനകം 40,000 പെട്രോള്‍ പമ്പുകള്‍, റിലയന്‍സിന്റേത് മാത്രം 5000; ഇന്ധനവില വര്‍ധന മുതലെടുക്കാന്‍ എണ്ണ കമ്പനികള്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും കൂടിയ വിലയും മുതലെടുക്കാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു
മൂന്നുവര്‍ഷത്തിനകം 40,000 പെട്രോള്‍ പമ്പുകള്‍, റിലയന്‍സിന്റേത് മാത്രം 5000; ഇന്ധനവില വര്‍ധന മുതലെടുക്കാന്‍ എണ്ണ കമ്പനികള്‍

കൊച്ചി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും കൂടിയ വിലയും മുതലെടുക്കാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു. നിലവില്‍ 1343 പെട്രോള്‍ പമ്പുകളുളള റിലയന്‍സ് സമീപഭാവിയില്‍ പമ്പുകളുടെ എണ്ണം 5000 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. ഇതൊടൊപ്പം പൊതുമേഖലയിലുളള ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികള്‍ മൂന്നുവര്‍ഷത്തിനകം 40,000 പമ്പുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. 

പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് റിലയന്‍സിന് അനുമതി ലഭിച്ചിട്ടുണ്ട്.ആഗോള പെട്രോളിയം കുത്തകക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം ഇന്ത്യയില്‍ 3500 പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള അനുമതി 2016 ഒക്ടോബറില്‍ കരസ്ഥമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 2000 എണ്ണം തുടങ്ങാനായി ബി.പി. റിലയന്‍സുമായി ഉടമ്പടിയുണ്ടാക്കി. മൂന്നുവര്‍ഷത്തിനിടെ ദേശീയ പാതയോരങ്ങളില്‍ 2,000 പമ്പുകള്‍ സംയുക്തമായി തുറക്കാനാണ് തീരുമാനം.രാജ്യത്ത് മൊത്തമുള്ള 57,312 പെട്രോള്‍ പമ്പുകളില്‍ 5,800 എണ്ണം റിലയന്‍സ്, എസ്സാര്‍, ഷെല്‍ എന്നീ സ്വകാര്യ കമ്പനികളുടേതാണ്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.പി. റിലയന്‍സിന്റെ എണ്ണ ഖനനവിപണന മേഖലയില്‍ പങ്കാളിയാണ്. റിലയന്‍സ് എണ്ണവാതക ഉത്പാദന വിതരണത്തിനായി 21 കമ്പനികളുമായി ഉണ്ടാക്കിയ കരാറുകള്‍ക്കായി ചെലവിട്ട തുകയുടെ 30 ശതമാനം ഓഹരി ബി.പി.യുടേതാണ്. രാജ്യത്ത് വാതകവിതരണത്തിന് രൂപംനല്കിയ ഇന്ത്യ ഗ്യാസ് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ റിലയന്‍സും ബി.പി.യും തുല്യ പങ്കാളികളുമാണ്.

ഇന്ത്യയിലെ മൊത്തം പെട്രോള്‍ പമ്പുകളിലെ വില്പനയില്‍ ആറ് ശതമാനം റിലയന്‍സിന്റേതാണ്. 2004ല്‍ റിലയന്‍സ് 1470 പെട്രോള്‍ പമ്പുകളുമായി ചെറുകിട വിപണനത്തിനിറങ്ങിയപ്പോള്‍ മൊത്തം വില്‍പ്പനയുടെ 12 ശതമാനം കമ്പനിയുടേതായിരുന്നു. പിന്നീട് പമ്പുകളെല്ലാം പൂട്ടി. വില നിര്‍ണയാധികാരം എണ്ണകമ്പനികള്‍ക്ക് കൈവന്ന ശേഷമുണ്ടായ വിലക്കയറ്റത്തിലാണ് പൂട്ടിയ പമ്പുകള്‍ റിലയന്‍സ് വീണ്ടും തുറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com