'കുറഞ്ഞ ചെലവില്‍ ട്രെയിന്‍ യാത്ര'; 142 പ്രീമിയം ട്രെയിനുകളില്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുളള ഇളവുകള്‍ക്ക് ഒരുങ്ങി റെയില്‍വേ 

രാജ്യത്തെ പ്രധാനപ്പെട്ട 40 ട്രെയിനുകളെ ഫഌക്‌സി നിരക്ക് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കി യാത്രക്കാരെ വീണ്ടും ആകര്‍ഷിക്കാനാണ് റെയില്‍വേ നീക്കം ആരംഭിച്ചിരിക്കുന്നത്
'കുറഞ്ഞ ചെലവില്‍ ട്രെയിന്‍ യാത്ര'; 142 പ്രീമിയം ട്രെയിനുകളില്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുളള ഇളവുകള്‍ക്ക് ഒരുങ്ങി റെയില്‍വേ 

ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസ് കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ വിമാനക്കമ്പനികള്‍ നിരക്ക് ഇളവ് പ്രഖ്യാപിക്കുന്നത് പതിവാണ്. ഇത് ഏറ്റവുമധികം തിരിച്ചടിയായത് ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. പലപ്പോഴും ട്രെയിന്‍ നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ കഴിയുന്ന സ്ഥിതിയുണ്ടായി. സ്ഥിരമായ ട്രെയിന്‍ യാത്രക്കാരില്‍ കൊഴിഞ്ഞുപോക്കിനും ഇത് ഇടവരുത്തി. ഈ പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താന്‍ ഇളവ് അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫഌക്‌സി നിരക്ക് സമ്പ്രദായത്തില്‍ ഇളവ് അനുവദിക്കാനാണ് പദ്ധതി.രാജ്യത്തെ പ്രധാനപ്പെട്ട 40 ട്രെയിനുകളെ ഫഌക്‌സി നിരക്ക് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കി യാത്രക്കാരെ വീണ്ടും ആകര്‍ഷിക്കാനാണ് റെയില്‍വേ നീക്കം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വീസുകളില്‍ മൂന്നിലൊന്ന് ഇതിന്റെ പരിധിയില്‍ വരും.

ഇതിന് പുറമേ ഫഌക്‌സി നിരക്ക് സമ്പ്രദായത്തിന് കീഴില്‍ വരുന്ന മറ്റു 102 ട്രെയിന്‍ സര്‍വീസുകളിലും ഇളവുകള്‍ അനുവദിച്ചിക്കാന്‍ പദ്ധതിയുണ്ട്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. യാത്ര പുറപ്പെടുന്നതിന് തൊട്ട് മുന്‍പുളള നാലുദിവസ കാലയളവില്‍ പ്രയോജനം ലഭിക്കത്തക്കവിധം പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഇ ടിക്കറ്റ് ബുക്കിംഗ് 60 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഗ്രേഡഡ് ഡിസ്‌ക്കൗണ്ടും അനുവദിച്ചേക്കും. 20 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കത്തക്കവിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.  44 രാജധാനി, 46 ശതാബ്ധി, 52 തുരന്തോ ട്രെയിനുകളിലാണ് ഈ ഇളവുകള്‍ ലഭിക്കുക. 2016 മുതല്‍ ഈ ട്രെയിനുകളെ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളായാണ് കണക്കാക്കുന്നത്.

ഫഌക്‌സി നിരക്ക് സമ്പ്രദായത്തോട് ട്രെയിന്‍ യാത്രക്കാര്‍ വിമുഖത കാണിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 50 ശതമാനം മാത്രം ടിക്കറ്റ് ബുക്കിംഗുളള ട്രെയിനുകളെയാണ് ഫഌക്‌സി നിരക്ക് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കിയത്. വരുമാനവര്‍ധനയ്ക്ക് ഈ പുതിയ മാറ്റം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ റെയില്‍വേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com