ഹൈദരാബാദ്: ഉപയോക്താക്കളെ തിരിച്ചറിയാന്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ ഇതിനായി വീടുകളിലേക്ക് അയച്ചിട്ടില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ദേശീയ പ്രാധാന്യമുള്ളതോ രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവരെ കുറിച്ച് മാത്രമേ അന്വേഷിച്ചിട്ടുള്ളൂ. ഇത് തെരഞ്ഞെടുപ്പ് കാലത്തെ കമ്പനിയുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനായിരുന്നു. പരസ്യദാതാവിന് നല്‍കുന്ന ഫോമില്‍ വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനായി മേല്‍വിലാസവും നേരിട്ട് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നതുമായ ഓപ്ഷനുകള്‍ വച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ ഉപയോക്താക്കളുടെ വീട്ടിലെത്തി ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്നത് പോലെ ആയിരുന്നു സംഭവമെന്ന് ഒരു ഫേസ്ബുക്ക് ഉപയോക്താവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.
'വീട്ടിലെത്തിയ ഫേസ്ബുക്ക് പ്രതിനിധി ആധാര്‍ കാര്‍ഡും മറ്റും ആവശ്യപ്പെട്ട ശേഷം , ഫേസ്ബുക്കില്‍ രാഷ്ട്രീയ കാര്യങ്ങള്‍ എഴുതിയിടുന്നത് നിങ്ങള്‍ തന്നെയാണോ' എന്ന ചോദ്യം ചോദിച്ചുവെന്നാണ് ഉപയോക്താവ് പറഞ്ഞത്. തനിക്കതൊരു ഷോക്കായിരുന്നുവെന്നും ഒരു സമൂഹ മാധ്യമം ഉപയോക്താവിനോട് ഇങ്ങനെ പെരുമാറുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഉപയോക്താവിന്റെ സ്വകാര്യതയെ മാനിക്കാന്‍ കമ്പനി തയ്യാറാവണമെന്നും ലോകത്ത് എങ്ങും ഇത്തരമൊരു സംഭവം കേട്ടിട്ടേയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സര്‍ക്കാരിന് വേണ്ടിയാണോ ഇത്തരം നേരിട്ടുള്ള അന്വേഷങ്ങള്‍ നടത്തുന്നതെന്നും അവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ