ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ?   ഹൈക്കോടതി വിശദീകരണം തേടി

ഗൗരവമായ വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി ഈ മാസം 29 നകം വിശദീകരണം നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോടും ഗൂഗിള്‍ ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്
ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ?   ഹൈക്കോടതി വിശദീകരണം തേടി

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ജി- പേ പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇല്ലാതെയാണോ എന്ന് കോടതി. അഭിജിത്ത് മിശ്രയെന്ന ആള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ജി- പേ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

ഗൗരവമായ വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി ഈ മാസം 29 നകം വിശദീകരണം നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോടും ഗൂഗിള്‍ ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും നിയമ വിരുദ്ധമായാണ് പണമിടപാടുകള്‍ ആപ്പ് നടത്തുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആധാര്‍, പണമിടപാട് വിവരഅങങള്‍ മറ്റ് രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ ഇതിനകം ഗൂഗിളിന്റെ പക്കലുള്ളതിനാല്‍ വ്യക്തികളുടെ സ്വകാര്യത അപകടത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
 
എന്നാല്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്( യുപിഐ) വഴിയാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നും അതിന് ലൈസന്‍സിന്റെ ആവശ്യമില്ലെന്നുമാണ് ഗൂഗിളിന്റെ വിശദീകരണം. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുന്നതിന് കമ്പനി ബാധ്യസ്ഥരാണെന്നും ഇതുവരേക്കും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. 

2017 ല്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയാണ് ഗൂഗിള്‍ പേയുടെ ആദ്യരൂപമായ  ഗൂഗിള്‍ ടെസ് ഉദ്ഘാടനം ചെയ്തത്. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് യുപിഐ സംവിധാനത്തിലൂടെ അക്കൗണ്ടുകളില്‍ നിന്ന് അക്കൗണ്ടുകളിലേക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഇതിനായി നാലക്ക പാസ്വേര്‍ഡും ആറക്ക കണ്‍ഫര്‍മേഷന്‍ പാസ്വേര്‍ഡും മാത്രമാണ് വേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com