ഗൂഗിളിന് തിരിച്ചടി ; വിവാദ പകര്‍പ്പവകാശ നിയമം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും വാര്‍ത്താ പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കലാസൃഷ്ടികള്‍/ എഴുത്തുകള്‍ തുടങ്ങിയവ മുന്‍കൂര്‍ കരാറില്‍ ഒപ്പിട്ട ശേഷം
ഗൂഗിളിന് തിരിച്ചടി ; വിവാദ പകര്‍പ്പവകാശ നിയമം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു

ബ്രസല്‍സ്: വിവാദ പകര്‍പ്പവകാശ നിയമം നടപ്പിലാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും വാര്‍ത്താ പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കലാസൃഷ്ടികള്‍/ എഴുത്തുകള്‍ തുടങ്ങിയവ മുന്‍കൂര്‍ കരാറില്‍ ഒപ്പിട്ട ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ പകര്‍പ്പവകാശ നിയമം. ഗൂഗിള്‍ പോലുള്ള കമ്പനികളെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. അതുകൊണ്ടാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഈ നയത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയത്.

എന്നാല്‍ പുതിയ പകര്‍പ്പവകാശ നിയമം നിലവില്‍ വരുന്നതോടെ കലാകാരന്‍മാര്‍ക്കും ക്രിയേറ്റീവായി ഒരക്ഷരമെങ്കിലും എഴുതുന്നവര്‍ക്കും പ്രോത്സാഹനമാകുമെന്നും അവരുടെ സര്‍ഗാത്മകതയ്ക്ക് വിലയുണ്ടാകുമെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും യൂണിയന്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ നയം പുത്തന്‍ ഉണര്‍വേകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നയം പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗിളടക്കമുള്ള കമ്പനികളുടെ ലാഭത്തില്‍ കുറവുണ്ടാകും. മുമ്പ് ചെയ്തുവന്നിരുന്നത് പോലെ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യം ചെയ്യുന്നതിന് ഗൂഗിള്‍ കരാര്‍ ഒപ്പിടുമ്പോഴേ അനുവാദം വാങ്ങേണ്ടി വരും. അതില്‍ നിന്നുള്ള വിഹിതവും പങ്കുവയ്‌ക്കേണ്ടി വരും.

 യൂറോപ്യന്‍ യൂണിയനില്‍ തന്നെ വലിയ വിവാദത്തിനാണ് പുതിയ പകര്‍പ്പവകാശ നിയമം വഴിതെളിച്ചത്. ഇറ്റലി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്റ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ പരിഷ്‌കാരത്തിനെതിരെ വോട്ട് ചെയ്തു. ബെല്‍ജിയവും എസ്‌റ്റോണിയയും സ്ലൊവേനിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പക്ഷേ വലിയ ഭൂരിപക്ഷത്തിന് ബില്‍ പാസാക്കുകയായിരുന്നു. 

യൂറോപ്യന്‍ യൂണിയനിലെ കലാകാരന്‍മാരും എഎഫ്പി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ ഫ്രീ ഇന്റര്‍നെറ്റ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ലോകത്തെല്ലായിടത്തും ഒരു കലാസൃഷ്ടി എത്തിക്കാന്‍ സാധിക്കുമ്പോഴാണ് അത് വിജയത്തിലെത്തുന്നതെന്നും അതിന് പണമീടാക്കുന്നത് സാധാരണക്കാരനെ അകറ്റി നിര്‍ത്തുമെന്നുമാണ് അവര്‍ വാദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com