വിഡിയോ മേക്കിങ് ആപ്ലിക്കേഷനായ ടിക് ടോകിന് ഇന്ത്യയിൽ നിരോധനം. ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു.
ടിക് ടോക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും നിർദ്ദേശങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിനു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നിരോധിക്കാൻ അവശ്യമിന്നയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു നീക്കിയതെന്നാണ് റിപ്പോർട്ട്.
ജസ്റ്റിസ് എന്‍ കൃപാകരൻ, എസ് എസ് സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. മധുര സ്വദേശിയായ സാമൂഹികപ്രവർത്തകൻ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് ആപ്പിന് വിലക്കേർപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. ടിക്‌ടോക് ആപ്ലിക്കേഷൻ അമിതമായി ഉപയോഗിക്കുന്നതുവഴി സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവരാണ് ടിക്ക് ടോക്ക് ആപ്ലിക്കേഷൻ മുഖ്യമായും ഉപയോഗിക്കുന്നതെന്നും ഈ വീഡിയോകൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. അമേരിക്കയും ഇൻഡൊനീഷ്യയും സ്വകാര്യത മുൻനിർത്തി ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഇന്ത്യയും അത് മാതൃകയാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
അശ്ലീലമായ ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ വിഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തണം എന്നായിരുന്നു ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ