വീട്ടിലുണ്ടാക്കിയ ചോറും മീന്‍ കറിയും പറന്നെത്തും; ആപ്പ് റെഡി

വീട്ടിലുണ്ടാക്കിയ ചോറും മീന്‍ കറിയും പറന്നെത്തും; ആപ്പ് റെഡി

പാചകം ഒരു തൊഴിലാക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് ആപ്പില്‍ ഷെഫ് ആയി രജിസ്റ്റര്‍ ചെയ്യാം

ഹോട്ടല്‍ ഭക്ഷണം എത്രയൊക്കെ കഴിച്ചാലും വീട്ടിലുണ്ടാക്കുന്ന രുചികളോട് മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇത് മുന്നിക്കണ്ട് വീട്ടിലെ ഭക്ഷണം കഴിക്കാനുളള സൗകര്യമൊരുക്കി കോഴിക്കോട് നിന്നൊരു ആപ് കൊച്ചിയിലെത്തുന്നു. വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന രുചിയേറിയ ഭക്ഷണം എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതിലൂടെ സ്ത്രീകള്‍ക്കൊരു വരുമാനമാര്‍ഗവുമാകുന്നു.

സ്ത്രീകള്‍ വീട്ടിലുണ്ടാക്കിയ ചൂട് ദോശയും പുട്ടും ഇടിയപ്പവും ചോറും മീന്‍കറിയുമെല്ലാം ഓണ്‍ലൈനായി വിതരണംചെയ്യാന്‍ അവസരം ഒരുക്കുകയാണ് 'ഡൈനപ്‌സ്' ആപ്പ്. കോഴിക്കോട് ആസ്ഥാനമായ എക്ലെറ്റിക് ഈറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഇത് വികസിപ്പിച്ചത്. ആവശ്യക്കാരന്‍ നില്‍ക്കുന്നിടത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. പണം ഓണ്‍ലൈനായി അടയ്ക്കാം. ഭക്ഷണം മുന്‍കൂട്ടി ഏര്‍പ്പാടാക്കാനും സൗകര്യമുണ്ട്. 

അമേരിക്കയില്‍ സിവില്‍ എന്‍ജിനിയറായ സജ്‌ന എന്ന കോഴിക്കോട്ടുകാരിയാണ് ഭക്ഷണപ്രേമികള്‍ക്ക് ഏറെ ഗുണപ്രദമായ ഈ ആപ് വികസിപ്പിച്ചെടുത്തത്. രുചികരമായ ഭക്ഷണം ഉണ്ടാക്കാനറിയുന്ന സ്ത്രീകളുടെ കഴിവ് ഉപയോഗപ്രദമാക്കാന്‍ ലളിതമായ ഒരു വേദി എന്ന നിലയ്ക്കാണ് ആപ്പ് തുടങ്ങിയതെന്ന് സജ്‌ന പറയുന്നു.

പാചകം ഒരു തൊഴിലാക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് ആപ്പില്‍ ഷെഫ് ആയി രജിസ്റ്റര്‍ ചെയ്യാം. രുചികരമായ ഭക്ഷണം ഉണ്ടാക്കാനുള്ള കഴിവും എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കറ്റും ഒരു ബാങ്ക് അക്കൗണ്ടും മാത്രമാണ് വേണ്ടത്. വിഭവങ്ങളും വിലയും ഷെഫിന് തീരുമാനിക്കാം. ഓരോ ദിവസവും എന്താണ് ഉണ്ടാക്കുക എന്ന് മുന്‍കൂട്ടി പറയാനും വിഭവത്തെക്കുറിച്ചുള്ള വിശേഷം പോസ്റ്റ് ചെയ്യാനും കഴിയും. 

സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് ആപ്പിന്റെ ഓപ്പറേഷന്‍ മാനേജര്‍ റാഷിദ ലുഖ്മാന്‍ പറഞ്ഞു. കഴിച്ച ഭക്ഷണത്തെ കുറിച്ച് പ്രതികരണം അറിയിക്കാനും സൗകര്യമുണ്ട്. ഡൈനപ്‌സ് ആപ് ഏപ്രില്‍ മുതല്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ആപ്പിന്റെ ഐഒഎസ് പതിപ്പ് ഉടന്‍ ഇറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com