രാജ്യത്ത് ഗുരുതരമായ സാമ്പത്തിക സാഹചര്യം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നീതി ആയോഗ് 

കഴിഞ്ഞ 70വര്‍ഷകാലയളവില്‍ അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്‌നങ്ങളാണ് സാമ്പത്തികമേഖല ഇപ്പോള്‍ നേരിടുന്നതെന്ന് നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍
രാജ്യത്ത് ഗുരുതരമായ സാമ്പത്തിക സാഹചര്യം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നീതി ആയോഗ് 

ന്യൂഡല്‍ഹി: കഴിഞ്ഞ 70വര്‍ഷകാലയളവില്‍ അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്‌നങ്ങളാണ് സാമ്പത്തികമേഖല ഇപ്പോള്‍ നേരിടുന്നതെന്ന് നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സ്വകാര്യമേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.

അഞ്ചുവര്‍ഷത്തിനിടെയുളള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സമ്പദ്‌വ്യവസ്ഥ നീങ്ങുന്നത്. സാമ്പത്തിക വളര്‍ച്ച താഴ്ന്നു. ഈ പശ്ചാത്തലത്തിലാണ് രാജീവ്കുമാറിന്റെ പ്രസ്താവന. കഴിഞ്ഞ 70വര്‍ഷ കാലയളവില്‍ ഇത്തരത്തിലുളള പണദൗര്‍ലഭ്യം രാജ്യം നേരിട്ടിട്ടില്ല. രാജ്യത്തെ മൊത്തം സാമ്പത്തികരംഗവും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. സ്വകാര്യമേഖലയെ വിശ്വാസത്തിലെടുക്കാന്‍ ഏന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ അതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.

ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലല്ല. സ്വകാര്യമേഖലയുടെ അകത്ത് തന്നെ പരസ്പരം വിശ്വാസമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആരും ആര്‍ക്കും വായ്പ നല്‍കാന്‍ തയ്യാറല്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു. 

മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ച കേവലം 6.8 ശതമാനം മാത്രമാണ്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 5.7 ശതമാനമായി താഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപഭോഗം കുറയുന്നതും നിക്ഷേപരംഗത്തെ തളര്‍ച്ചയുമാണ് സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെന്നും പ്രമുഖ ധനകാര്യ സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com