എടിഎം ഇടപാടിന് നിയന്ത്രണം വരുന്നു ; ഒരു ദിവസത്തെ ഉപയോഗത്തിന് പരിധി

രാജ്യത്ത് എടിഎം വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പരിഗണിക്കുന്നത്
എടിഎം ഇടപാടിന് നിയന്ത്രണം വരുന്നു ; ഒരു ദിവസത്തെ ഉപയോഗത്തിന് പരിധി

ന്യൂഡല്‍ഹി:  എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. എടിഎമ്മില്‍ ഒരു തവണ ഇടപാട് നടത്തി കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്. ഡല്‍ഹിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. 

രാജ്യത്ത് എടിഎം വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പരിഗണിക്കുന്നത്. തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത് രാത്രി സമയങ്ങളിലാണ്. പ്രത്യേകിച്ച് അര്‍ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളില്‍. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. 

18 ഓളം ബാങ്ക് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ എടിഎമ്മിലെ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് നടത്താനാകൂ. ഇതിന് പുറമെ ഇടപാടിന് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ ഇടപാടുകളുടെ മാതൃകയാണ് ഉദ്ദേശിക്കുന്നത്. നിരീക്ഷണ സംവിധാനം ചില ബാങ്കുള്‍ സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് എടിഎമ്മിലെത്തിയാല്‍ അത് നീക്കാന്‍ സന്ദേശമായി നല്‍കാന്‍ ആവശ്യപ്പെടുന്ന രീതിയാണിത്.  മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ എടിഎം തട്ടിപ്പുകള്‍ നടക്കുന്നത്. 

2018-19 കാലത്ത് മഹാരാഷ്ട്രയില്‍ 233 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയിലാകട്ടെ 179 എടിഎം തട്ടിപ്പുകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനിടെ ഡല്‍ഹിയിലെ അര്‍ജുന്‍ നഗര്‍ എടിഎമ്മില്‍ ഇടപാടുകാരുടെ എടിഎം കാര്‍ഡിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന രഹസ്യ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ യുപി പൊലീസ് അഡീഷണല്‍ എസ്പി രാഹുല്‍ ശ്രീവാസ്തവ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com