ടോള്‍ പ്ലാസ വഴി കടന്നുപോകണമോ?;ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം, അറിയേണ്ടതെല്ലാം

ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്ടാഗ് ഞായറാഴ്ച മുതല്‍ രാജ്യമൊട്ടാകെ പ്രാബല്യത്തില്‍
ടോള്‍ പ്ലാസ വഴി കടന്നുപോകണമോ?;ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്ടാഗ് ഞായറാഴ്ച മുതല്‍ രാജ്യമൊട്ടാകെ പ്രാബല്യത്തില്‍. ടോള്‍ പിരിവിന് വേണ്ടിയുളള ഇലക്ട്രോണിക് സംവിധാനമാണ് ഫാസ്ടാഗ്. ദേശീയ പാതയില്‍ ടോള്‍ പിരിവിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിടുകയായിരുന്നു.

ആദ്യം ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല ടോള്‍ ബൂത്തുകളിലും പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. ഫാസ്ടാഗ് കൈവശമില്ലാതെ ടോള്‍ പ്ലാസയിലേക്ക് കടന്നുവരുന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുക വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം വണ്ടികള്‍ക്ക് കടന്നുപോകാന്‍ പ്രത്യേക ട്രാക്കും ഒരുക്കുന്നുണ്ട്.

ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ടനിര കുറയ്ക്കുന്നതിനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നത്. പ്രീപെയ്ഡായി റീച്ചാര്‍ജ് ചെയ്യാവുന്ന സംവിധാനമാണ് ഫാസ്ടാഗില്‍ ക്രമീകരിച്ചിരിക്കുന്നത്. ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുമ്പോള്‍ പണം ഓട്ടോമാറ്റിക്കായി പിന്‍വലിക്കുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.  വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് ഇത് പതിപ്പിക്കുന്നത്.

വാഹനം നിര്‍ത്താതെ തന്നെ ടോള്‍ പ്ലാസയിലൂടെ കടന്നുപോകാന്‍ സാധിക്കുന്ന സംവിധാനമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക്കായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ടോള്‍ പ്ലാസകള്‍ക്ക് മുന്നിലെ വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ടോള്‍ പ്ലാസകളിലും തെരഞ്ഞെടുത്ത ബാങ്കുകളും ഫാസ്ടാഗുകള്‍ വിതരണം ചെയ്യുന്നത്. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് ഫാസ്ടാഗ് വിതരണം ചെയ്യുന്നത്.

അതേസമയം തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് സംവിധാനം ഞായറാഴ്ച മുതല്‍ നടപ്പാക്കരുതെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഒരാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് ദേശീയ പാത അതോറിറ്റിയോടാണ് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com