24 മണിക്കൂര്‍ സേവനം മാത്രമല്ല, പത്തുപൈസയില്ലാതെ തന്നെ ഫണ്ട് കൈമാറാം;  റിസര്‍വ് ബാങ്ക് ഉത്തരവ്

ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് ബാങ്കുകള്‍ ഫീസ് ഈടാക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്
24 മണിക്കൂര്‍ സേവനം മാത്രമല്ല, പത്തുപൈസയില്ലാതെ തന്നെ ഫണ്ട് കൈമാറാം;  റിസര്‍വ് ബാങ്ക് ഉത്തരവ്

മുംബൈ: ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് ബാങ്കുകള്‍ ഫീസ് ഈടാക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുളള ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് ഫീസ് ഈടാക്കരുതെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ഇടപാടുകാര്‍ക്ക് ആശ്വാസമാകും.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ ബാങ്കുകള്‍ 24 മണിക്കൂറും ലഭ്യമാക്കി തുടങ്ങി. അവധി ദിനങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂര്‍ നെഫ്റ്റ് സേവനം ഇടപാടുകാരന് പ്രയോജനപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന് പിന്നാലെയാണ് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് ഫീസ് ഈടാക്കരുതെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയത്.

നെഫ്റ്റ് ഇടപാടുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് നിശ്ചിത ശതമാനം തുക ഫീസായി ഈടാക്കിയിരുന്നു. ഇത് ആറുമാസം മുന്‍പ് റിസര്‍വ് ബാങ്ക് ഒഴിവാക്കിയിരുന്നു. ഈ വര്‍ഷം ജൂലൈ 1 മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നെഫ്റ്റ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിക്കുകയും ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൈമാറാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയുമായിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് ഒരു തരത്തിലുളള ഫീസും ഈടാക്കരുതെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.

നേരത്തെ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് 6.30 വരെയുളള സമയത്തെ നെഫ്റ്റ് സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നുളളൂ. മാസത്തിന്റെ ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും സെറ്റില്‍മെന്റ് സമയം രാവിലെ എട്ടുമണി മുതല്‍ ഒരു മണിവരെയാണ്.ഇതാണ് റിസര്‍വ് ബാങ്ക് ഉത്തരവ് അനുസരിച്ച് 24 മണിക്കൂറാക്കിയത്. അരമണിക്കൂര്‍ കൂടൂമ്പോള്‍ ഉളള ബാച്ചുകളായി തിരിച്ചാണ് സെറ്റില്‍മെന്റ് നടത്തുക. ആദ്യ സെറ്റില്‍മെന്റ് രാവിലെ 12.30ന് ശേഷമാണ് നടക്കുക. സെറ്റില്‍മെന്റിനുളള അവസാന ബാച്ച് അര്‍ധരാത്രിയാണ് പരിഗണിക്കുകയെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
 
സാധാരണ ബാങ്കിംഗ് സമയത്തിന് ശേഷമുള്ള നെഫ്റ്റ് ഇടപാടുകള്‍ ബാങ്കുകള്‍ 'സ്‌ട്രെയിറ്റ് ത്രൂ പ്രോസസിംഗ് (എസ്ടിപി)' മോഡുകള്‍ വഴിയാണ് നടത്തുക. എല്ലാ നെഫ്റ്റ് ഇടപാടുകള്‍ക്കും സ്ഥിരീകരണ സന്ദേശം അയയ്ക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണമെന്നും നെഫ്റ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിലവില്‍ ഉടനടിയുളള പേയ്‌മെന്റ് സംവിധാനമായ ഐഎംപിഎസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. എന്നാല്‍ രണ്ടുലക്ഷം രൂപയുടെ പരിധിയുണ്ട് ഈ സേവനത്തിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com