50,000 ഉത്പന്നങ്ങള്‍, വില നോക്കാതെ സൗജന്യമായി വീട്ടുപടിക്കല്‍; ആമസോണുമായി മത്സരിക്കാന്‍ റിലയന്‍സ്, 20 കോടി കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇ- കോമേഴ്‌സ് ബിസിനസിലേക്ക്

ടെലികോം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച റിലയന്‍സ് ഇ-കോമേഴ്‌സ് രംഗത്തും പരീക്ഷണത്തിന് ഒരുങ്ങുന്നു
50,000 ഉത്പന്നങ്ങള്‍, വില നോക്കാതെ സൗജന്യമായി വീട്ടുപടിക്കല്‍; ആമസോണുമായി മത്സരിക്കാന്‍ റിലയന്‍സ്, 20 കോടി കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇ- കോമേഴ്‌സ് ബിസിനസിലേക്ക്

മുംബൈ:  ടെലികോം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച റിലയന്‍സ് ഇ-കോമേഴ്‌സ് രംഗത്തും പരീക്ഷണത്തിന് ഒരുങ്ങുന്നു.ഈ രംഗത്തെ ഭീമന്മാരായ ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുമായി കിടമത്സരത്തിന് തയ്യാറെടുക്കുകയാണ് റിലയന്‍സ്. ജിയോമാര്‍ട്ട് എന്ന പേരില്‍ രാജ്യമൊട്ടാകെ സേവനം ലഭ്യമാക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.

നിലവില്‍ ചില്ലറവില്‍പ്പനരംഗത്ത് റിലയന്‍സ് റീട്ടെയില്‍ എന്ന പേരില്‍ റിലയന്‍സിന് ഒരു ഉപസ്ഥാപനമുണ്ട്. ഇതിന്റെ കീഴില്‍ ഇ-കോമേഴ്‌സ് സ്ഥാപനം തുടങ്ങാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവിമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ജിയോമാര്‍ട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയൊട്ടാകെ സാന്നിധ്യമുളള ഇ-കോമേഴ്‌സ് സ്ഥാപനമായി വിപുലീകരിക്കാനാണ് റിലയന്‍സിന്റെ പദ്ധതി.

മൂന്ന് കോടി ചില്ലറവില്‍പ്പനക്കാരുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ 20 കോടി കുടുംബങ്ങളില്‍ ഇ-കോമേഴ്‌സ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രീ-രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് കമ്പനി തുടക്കമിട്ടു കഴിഞ്ഞു. 50,000 ഉത്പന്നങ്ങളെ അണിനിരത്തിയുളള ബിസിനസാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്.

സൗജന്യമായി വീടുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നത് അടക്കം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗംഭീര പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഉത്പന്നത്തിന്റെ മൂല്യം കണക്കാക്കാതെ, ഏത് ഉത്പനവും സൗജന്യമായി വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന ഫ്രീ ഡെലിവറി സിസ്റ്റം ഈ സ്ഥാപനത്തിന്റെ പ്രത്യേകതയായി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോണ്‍ സ്വീകരിച്ചുവരുന്ന ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ വിപണനതന്ത്രമാണ് റിലയന്‍സും പയറ്റാന്‍ പോകുന്നത്. നേരിട്ടുളള വില്‍പ്പന നടക്കുന്ന ഇടമാണ് ഓഫ്‌ലൈന്‍ വില്‍പ്പന കേന്ദ്രങ്ങള്‍. ഇവരെയും വിപണനത്തിന്റെ കണ്ണികളാക്കുന്നത് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com