ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിന്നാലെ ഹിമാലയയുടെയും ചിക്കോയുടെയും കുട്ടികളുടെ ഉല്‍പ്പനങ്ങളും നിരീക്ഷണത്തില്‍; 200 സാമ്പിളുകള്‍ ശേഖരിച്ചു 

ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിന്നാലെ, കുട്ടികളുടെ ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റു ചില കമ്പനികളുടെ ബ്രാന്‍ഡുകളും നിരീക്ഷണത്തില്‍
ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിന്നാലെ ഹിമാലയയുടെയും ചിക്കോയുടെയും കുട്ടികളുടെ ഉല്‍പ്പനങ്ങളും നിരീക്ഷണത്തില്‍; 200 സാമ്പിളുകള്‍ ശേഖരിച്ചു 

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിന്നാലെ, കുട്ടികളുടെ ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റു ചില കമ്പനികളുടെ ബ്രാന്‍ഡുകളും നിരീക്ഷണത്തില്‍. നവജാതശിശുക്കള്‍ക്കായി ഉല്‍പ്പനങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കുന്ന ഹിമാലയയും ചിക്കോയും ഉള്‍പ്പെടെയുളള പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡുകള്‍ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ ടാല്‍ക്കം പൗഡറുകള്‍ സോപ്പുകള്‍ ഷാമ്പൂകള്‍ ഉള്‍പ്പെടെയുളള കുട്ടികളുടെ ഉല്‍പ്പനങ്ങളുടെ 200 സാമ്പിളുകള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ശേഖരിച്ചു. സുരക്ഷാപരിശോധനയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ കുട്ടികള്‍ക്കായുളള ടാല്‍ക്കം പൗഡറില്‍ ആരോഗ്യത്തിന് ഹാനികരമായ ആസബറ്റോസിന്റെ അംശം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരം ദോഷകരമായ വസ്തുക്കള്‍ കുട്ടികളുടെ ഉല്‍പ്പനങ്ങളില്‍ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളുടെ ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് മാത്രം 150 സാമ്പിളുകളാണ് ശേഖരിച്ചത്. ബേബി ഷാമ്പൂ, ക്രീം, ലോഷന്‍, സോപ്പ് തുടങ്ങിയ കുട്ടികളുടെ മറ്റു ഉല്‍പ്പനങ്ങളില്‍ നിന്നുമാണ് മറ്റു 50 സാമ്പിളുകളും ശേഖരിച്ചിട്ടുളളത്. ഉല്‍പ്പനങ്ങള്‍ക്ക് പുറമേ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുമായി 14 സാമ്പിളുകള്‍ വെറേയും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.

ഡിസംബറില്‍ ജോണ്‍സണ്‍ ജോണ്‍സണിന്റെ കുട്ടികള്‍ക്കായുളള പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം ഉളളതായുളള അമേരിക്കയില്‍ നിന്നുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മുംബൈയിലും ബാദിയിലുമുളള ഫാക്ടറികളില്‍ മരുന്നുനിയന്ത്രണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുളള ഈ രണ്ടുഫാക്ടറികളില്‍ നിന്നുളള ഉല്‍പ്പാദനം ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു കമ്പനികളുടെ ഉല്‍പ്പനങ്ങളിലും അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com