ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എന്‍ജിന്‍ രഹിത തീവണ്ടിയുടെ പേര് ട്രെയിന്‍ 18 എന്നു തന്നെ നിലനില്‍ക്കുമെന്ന് ഐസിഎഫ് മുന്‍ ജനറല്‍ മാനേജര്‍ സുധന്‍ഷൂ മണി. ട്രെയിനിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ' വന്ദേ ഭാരത് എക്‌സ്പ്രസ് ' എന്ന് പേര് നൽകിയതിന് പിന്നാലെയാണ് പ്രതികരണം. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്)യിലാണ് ട്രെയിൻ നിർമ്മിച്ചത്.
ട്രെയിന്‍ 18ന്റെ ഡല്‍ഹി-വാരണാസി സര്‍വീസിന് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന് പേര് നല്‍കിയതിൽ സന്തോഷമുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രി അടക്കം ഉപയോഗിച്ച് ട്രെയിന്‍ 18 എന്ന പേര് എക്കാലവും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ 18 എന്ന പേര് പുനർനാമകരണം ചെയ്തതാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നത് തെറ്റായ വിവരമാണ്. മറിച്ച് 16കോച്ചുകള്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിലുള്ള ട്രെയിനുകള്‍ക്ക് പൊതുവായി നല്‍കിയിട്ടുള്ള പേരാണ് ട്രെയിന്‍ 18. ഈ പേര് എക്കാലവും നിലനിൽക്കും. വ്യത്യസ്ത സര്‍വീസുകള്‍ക്ക് അനുയോജ്യമായ പേരുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ പ്രശ്‌നമില്ല, അദ്ദേഹം പറഞ്ഞു.
മണിക്കൂറില്‍ 160 കിലോമീറ്റർ വേഗതയുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഈ ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേരിലായിരിക്കും സർവീസ് നടത്തുക എന്ന് ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിനില്‍ പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് ഇത്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ ട്രെയിനുകള്‍ ഓടിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ