ന്യൂഡല്‍ഹി: പാൻ നമ്പറിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റിപ്പോയാല്‍ ഇനി പോക്കറ്റ് കീറും. ആധാര്‍ നമ്പര്‍ നല്‍കുന്നതില്‍ പിഴവു വരുത്തുന്നവര്‍ക്ക് വന്‍ പിഴ ഒടുക്കേണ്ടി വരും. തെറ്റായി നമ്പര്‍ നല്‍കിയാല്‍ 10,000 പിഴ നല്‍കേണ്ടി വരും.
പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്.
1961ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. പാന്‍ നമ്പര്‍ നല്‍കാത്തവര്‍ ആധാര്‍ നമ്പര്‍ തെറ്റാതെ തന്നെ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരും. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയാകും പിഴ അടയ്‌ക്കേണ്ടിവരിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ