ഇനി മൊബൈല്‍ ഉപയോഗവും കൈ പൊളളിക്കുമോ?; നിരക്ക് വര്‍ധിപ്പിക്കുമെന്ന് വോഡഫോണും എയര്‍ടെലും, ഡിസംബര്‍ ഒന്നിന് പ്രാബല്യം

മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു
ഇനി മൊബൈല്‍ ഉപയോഗവും കൈ പൊളളിക്കുമോ?; നിരക്ക് വര്‍ധിപ്പിക്കുമെന്ന് വോഡഫോണും എയര്‍ടെലും, ഡിസംബര്‍ ഒന്നിന് പ്രാബല്യം

ന്യൂഡല്‍ഹി: മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കമ്പനികള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് നിരക്ക് ഉയര്‍ത്താന്‍ കമ്പനികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരക്ക് വര്‍ധനയുടെ വിശദാംശങ്ങള്‍ കമ്പനികള്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് വ്യക്തത വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് സാധ്യമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. വൊഡഫോണിന്റെയും എയര്‍ടെലിന്റെയും സംയുക്ത നഷ്ടം 74000 കോടി രൂപയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന പാദഫല കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സുപ്രീംകോടതി ഉത്തരവ് വഴി ഉണ്ടാകുന്ന ബാധ്യത കണക്കിലെടുത്ത് സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് വൊഡഫോണ്‍ ഐഡിയക്ക് സംഭവിച്ചത്. ഇക്കാലയളവില്‍ 23,045 കോടി രൂപയുടെ നഷ്ടമാണ് എയര്‍ടെല്‍ രേഖപ്പെടുത്തിയത്.

'ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ തുടര്‍ന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, വോഡഫോണ്‍ ഐഡിയ 2019 ഡിസംബര്‍ 1 മുതല്‍ താരിഫുകളുടെ നിരക്ക് ഉചിതമായി വര്‍ധിപ്പിക്കും' - വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു.

'അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല എന്ന നിലയില്‍ വളരെയധികം മൂലധനവും തുടര്‍ച്ചയായ നിക്ഷേപവും ആവശ്യമാണ്, അതിനാല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ഈ മേഖല പ്രാപ്തിയാര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. 'ഇതനുസരിച്ച് ഡിസംബറില്‍ നിരക്കുകള്‍ ഉചിതമായി വര്‍ധിപ്പിക്കും'-എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com