2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു?; അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്, കളളപ്പണം തടയാനെന്ന് സൂചന

നിലവില്‍ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിയതായി വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു?; അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്, കളളപ്പണം തടയാനെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി സൂചന. നിലവില്‍ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിയതായി വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള
റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ പറയുന്നത്.

2000 രൂപ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതിലേക്ക് റിസര്‍വ് ബാങ്ക് എത്തിച്ചേര്‍ന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി. തുടര്‍ന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

നോട്ടുനിരോധനം വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ അനിയന്ത്രിതമായ തോതിലുളള കളളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാര്‍ഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി പറയുന്നു. 

നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016-17 സാമ്പത്തിക വര്‍ഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017-18 സാമ്പത്തിക വര്‍ഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com