ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 115 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണശേഖരം വിറ്റു എന്ന വാര്‍ത്ത തളളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏതെങ്കിലും സ്വര്‍ണം വില്‍ക്കുകയോ വ്യാപാരത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് ആര്‍ബിഐ ട്വിറ്ററില്‍ കുറിച്ചു. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ അടിസ്ഥാനത്തിലാണ് കരുതല്‍ ശേഖരത്തിന്റെ മൂല്യത്തില്‍ ഏറ്റകുറച്ചില്‍ ഉണ്ടായത്. സ്വര്‍ണശേഖരത്തിന്റെ പുനര്‍മൂല്യനിര്‍ണയം മാസത്തില്‍ നിന്ന് ആഴ്ചയിലേക്ക് മാറ്റിയതാണ് ഈ ഏറ്റക്കുറച്ചിലിന് കാരണമെന്നും ആര്‍ബിഐയുടെ ട്വീറ്റില്‍ പറയുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 115 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണം വിറ്റു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 510 കോടി ഡോളറിന്റെ സ്വര്‍ണം ഇക്കാലയളവില്‍ ആര്‍ബിഐ വാങ്ങിയതായും റിപ്പോര്‍ട്ടുകളിലുണ്ട്. ജൂലൈ മുതല്‍ ജൂണ്‍ വരെയാണ് ആര്‍ബിഐയുടെ സാമ്പത്തിക വര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ മാത്രമാണ് ഇത്രയും സ്വര്‍ണം വിറ്റത്. കഴിഞ്ഞതവണ ആകെ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമായിരുന്നു.
ബിമല്‍ ജലാന്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറായതാണ് ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതമാകാന്‍ കാരണമെന്ന് സാമ്പത്തികമേഖലയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 26.8 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണുളളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ