മാള്‍വെയര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് 17 ആപ്പുകൾ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഫ്രോഡ് പ്രവൃത്തിയിലേർപ്പെടുന്ന ആ 17 ആപ്പുകൾ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ എന്ന മൊബൈൽ സുരക്ഷാ കമ്പനി കണ്ടെത്തി. ഈ ആപ്പുകളെല്ലാം എന്ത് ആവശ്യത്തിനാണോ ഉപയോക്താവ് ഇന്‍സ്‌റ്റാള്‍ ചെയ്തത് അവയ്ക്ക് പുറമെ, ആശാസ്യമല്ലാത്ത ചില പ്രവര്‍ത്തികളും നടത്തിയിരുന്നു എന്നാണ് വാണ്‍ഡെറാ കണ്ടെത്തിയത്.
ആപ് ആസ്‌പെക്ട് ടെക്‌നോളജീസ് (AppAspect Technologies) എന്ന ഗുജറാത്ത് കമ്പനിയാണ് ഈ ആപ്പുകളെല്ലാം പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇവയിലെല്ലാം ഒരു ക്ലിക്കര്‍ ട്രോജന്‍ മൊഡ്യൂള്‍ ഉണ്ട്. ഇവ എന്താവശ്യത്തിന് ഇന്‍സ്റ്റാള്‍ ചെയ്‌തോ അവ നിര്‍വഹിക്കുമെങ്കിലും പശ്ചാത്തലത്തില്‍ അവര്‍ ഫ്രോഡ് പ്രവര്‍ത്തികളിലേര്‍പ്പെടും. ഉദാഹരണത്തിന് അവ തുടര്‍ച്ചയായി വെബ് പേജുകള്‍ തുറക്കും. അല്ലെങ്കില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ ലിങ്കുകളില്‍ ക്ലിക്കു ചെയ്യുമെന്നും വാണ്‍ഡെറാ പറയുന്നു. ഇവയിലേതെങ്കിലും നിങ്ങളുടെ ഐഒഎസ് ഉപകരണത്തില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധര്‍ ആവശ്യപ്പെട്ടു.
ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു, ഡേറ്റാ നഷ്ടമാകുന്നു എന്നതുമാണ് ഉപയോക്താക്കൾ നേരിടുന്നു പ്രധാന പ്രശ്‌നങ്ങള്‍. തങ്ങളുടെ ആപ് സ്റ്റോറില്‍ ഇടംപിടിക്കുന്ന ആപ്പുകളെ ആപ്പിള്‍ വിശദമായി പരിശോധിക്കാറുണ്ട്. എന്നാല്‍ ഈ 17 ആപ്പുകള്‍ ആപ്പിളിന്റെ അപ്രൂവല്‍ നടപടികളെ കബളിപ്പിക്കാനായി ശുദ്ധമായ കോഡുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, അവ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റിമോട്ട് സെര്‍വറുകളുമായി ബന്ധപ്പെട്ടാണ് വഞ്ചനാപരമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് എന്നാണ് വാണ്‍ഡെറാ വ്യക്തമാക്കുന്നത്.
ഒഴിവാക്കാൻ നിർദേശിച്ച 17 ആപ്പുകളുടെ ലിസ്റ്റ് ഇതാണ്:
RTO Vehicle Information
EMI Calculator & Loan Planner
File Manager – Documents
Smart GPS Speedometer
CrickOne – Live Cricket Scores
Daily Fitness – Yoga Poses
FM Radio PRO – Internet Radio
My Train Info – IRCTC & PNR
Around Me Place Finder
Easy Contacts Backup Manager
Ramadan Times 2019 Pro
Restaurant Finder – Find Food
BMT Calculator PRO – BMR Calc
Dual Accounts Pro
Video Editor – Mute Video
Islamic World PRO – Qibla
Smart Video Compressor
ആപ്ആസ്‌പെക്ടിന് ഈ 17 ആപ്പുകൾ ഉള്‍പ്പടെ മൊത്തം 51 ആപ്പുകളാണ് ആപ്പിളിന്റെ ആപ്‌സ്റ്റോറിലുള്ളത്. എന്നാല്‍ ഈ 17 എണ്ണം ഒഴികെയുള്ള ആപ്പുകള്‍ക്ക് ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും വാണ്‍ഡെറാ പറയുന്നു. ആന്‍ഡ്രോയിഡിലുള്ള വേര്‍ഷന്‍സും സെര്‍വറുകളുമായി ആശയവിനിമയം നടത്തുകയും ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
ഏതു മോഡല്‍ ഫോണാണ് ഉപയോഗിക്കുന്നത്, ഏതു രാജ്യക്കാരനാണ്, ചില കോണ്‍ഫിഗറേഷന്‍ സെറ്റിങ്‌സ് തുടങ്ങിയവയാണ് ശേഖരിച്ച് അയയ്ക്കുന്നതെന്ന് വാണ്‍ഡെറാ പറയുന്നു. പക്ഷേ, ഇവ ആപ്ആസ്‌പെക്ട് സൃഷ്ടിച്ചവയല്ല. ആപ്ആസ്‌പെക്ടിന്റേതായി 28 ആപ്പുകളാണ് ഗൂഗിള്‍ പ്ലേയിലുള്ളത്. ഇവയിലൊന്നു പോലും ദുരുദ്ദേശമുള്ള സെര്‍വറുകളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയിട്ടില്ലെന്നും വാണ്‍ഡെറാ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ