റിവേഴ്‌സ് റിപ്പോ കാല്‍ശതമാനം കുറച്ചു; കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും ആര്‍ബിഐ നടപടി

കോവിഡിനെത്തുടര്‍ന്ന് ലോക സാമ്പത്തിക രംഗത്ത് വന്‍ തിരിച്ചടിയുണ്ടാവുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
റിവേഴ്‌സ് റിപ്പോ കാല്‍ശതമാനം കുറച്ചു; കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും ആര്‍ബിഐ നടപടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനംമൂലം സാമ്പത്തിക രംഗത്തുണ്ടാവുന്ന  സമ്മര്‍ദം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. നാലു ശതമാനത്തില്‍ നിന്ന് 3.75 ശതമാനം ആയാണ് റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത്. കോവിഡിനെത്തുടര്‍ന്ന് ലോക സാമ്പത്തിക രംഗത്ത് വന്‍ തിരിച്ചടിയുണ്ടാവുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.  

കോവിഡ് പ്രതിസന്ധിയില്‍ ബാങ്കുകള്‍ അവസരത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിച്ചായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലിലുള്ളതെന്നും ഈ സാഹചര്യം വിലിയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് റിവേഴ്‌സ് റിപ്പോയില്‍ കുറവു വരുത്തുന്നത്. ഇതോടെ ബാങ്കുകള്‍ക്ക് ഉത്പാദന മേഖലകളില്‍ കൂടുതല്‍ വായ്പകള്‍ നല്‍കാനാവും.

ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഡിവിഡന്റ്  പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ബാങ്കുകളുടെ വായ്പാവിതരണത്തില്‍ മാറ്റമില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.

ടാര്‍ഗറ്റഡ് ലോങ് ടേം റിപ്പോ ഓപ്പറേഷന്‍ (ടിഎല്‍ആര്‍ടിആര്‍ഒ) വഴി അന്‍പതിനായിരം കോടി രൂപ അധികമായി നല്‍കുന്നതിനു നടപടിയുണ്ടാവുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നബാഡ്, നാഷണല്‍ ഹൗസിങ് ബാങ്ക്, സിഡ്ബി എന്നിവയ്ക്കു പണ ലഭ്യത ഉറപ്പുവരുത്താന്‍ അന്‍പതിനായിരം കോടി നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com