ന്യൂഡൽഹി: കോവിഡ് 19നെതിരായ പോരാട്ടത്തിന് സഹായിക്കാൻ ജീവനക്കാർക്ക് സാലറി ചലഞ്ചുമായി കേന്ദ്ര സർക്കാരും രംഗത്ത്. മന്ത്രിമാർ അവരുടെ ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ സാലറി ചലഞ്ച്. 2021 മാർച്ച് വരെ ജീവനക്കാർ എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി ഈ മാസത്തിലെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ തുക വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് 19നെതിരായ പോരാട്ടത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരടക്കമുള്ള ജീവനക്കാരൊഴികെ മറ്റ് വകുപ്പുകളിലെ ജീവനക്കാർ അവരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ തുക ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ടി വരും. ഒരു ദിവസത്തെ ശമ്പളത്തിനു പുറമെ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ക്ഷാമ ബത്തയടക്കമുള്ളവ തത്കാലം വർധിപ്പിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര റവന്യൂ വകുപ്പിൽ നിന്നുമാണ് സാലറി ചലഞ്ച് നടപ്പിൽ വരുത്താനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് സംബന്ധിച്ച് റവന്യു വകുപ്പിന് കേന്ദ്ര സർക്കാർ സർക്കുലർ കൈമാറി. പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്കാണ് തുക നൽകേണ്ടത്. വിസമ്മതം ഉള്ള ജീവനക്കാർ ആ വിവരം അറിയിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിസമ്മതം ഈ മാസം 20ന് മുൻപ് അറിയിക്കാനും നിർദേശത്തിൽ പറയുന്നു.
ഏഴാം ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്കുള്ള അലവൻസ് നാല് ശതമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ 2020 മാർച്ച് 13 ന് അംഗീകാരം നൽകിയിരുന്നു. ഇതാണ് താത്കാലികമായി നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ