ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ നീതി ആയോഗ് ശുപാർശ നൽകി. യുകോ ബാങ്ക്, പഞ്ചാബ് സിന്ത് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിർദ്ദേശം നൽകിയത്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചിലേക്ക് ചുരുക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. എല്ലാ റീജണൽ റൂറൽ ബാങ്കുകളും തമ്മിൽ ലയിപ്പിക്കണമെന്നും നീതി ആയോഗ് ശുപാർശ ചെയ്തു. ബാങ്കിങ് വിപണിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം 54 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യവെക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇതിലേക്ക് എത്താനാണ് ശ്രമം.
ഇന്ത്യ പോസ്റ്റിനെ റീജണൽ റൂറൽ ബാങ്കുമായി ലയിപ്പിച്ച് കുത്തനെ ഉയരുന്ന നഷ്ടം നേരിടാനും കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ