ന്യൂഡൽഹി; കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയുടെ 90 ശതമാനം വരെ വായ്പ നൽകാൻ അനുമതി നൽകി റിസർവ് ബാങ്ക്. കാർഷികേതര സ്വർണപ്പണയവായ്പകളിലാണ് സ്വർണവിലയുടെ 90 ശതമാനം വരെ നൽകുന്നത്. നിലവിലെ പ്രതിസന്ധിയിൽ കുടുംബങ്ങളുടെയും ചെറുകിടവ്യവസായങ്ങളുടെയും സംരംഭകരുടെയും പണലഭ്യതാപ്രശ്നം മുൻനിർത്തിയാണ് നടപടി. മുൻപ് വായ്പ തുക സ്വർണവിലയുടെ 75 ശതമാനത്തിൽ കൂടരുതെന്നായിരുന്നു മാർഗനിർദേശം.
2021 മാർച്ച് 31 വരെയായിരിക്കും ഈ ഇളവനുവദിക്കുക. അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ സ്വർണവിലയനുസരിച്ചുള്ള വായ്പാ അനുപാതം 75 ശതമാനമായി പുനഃസ്ഥാപിക്കും. അതേസമയം, സ്വർണവില ചരിത്രത്തിലെ ഉയർന്നനിലയിലെത്തിനിൽക്കുമ്പോൾ ഇത് പ്രായോഗികമാകുമോ എന്ന ആശങ്കയുണ്ട്. പവന് 25,000 രൂപയിൽനിന്ന് ചുരുങ്ങിയ കാലംകൊണ്ട് 41,520 രൂപ വരെ എത്തിനിൽക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിഗണിക്കുമ്പോൾ വില കുറച്ചുകൂടി ഉയരുമെന്നാണ് വിലയിരുത്തലുകൾ.
എന്നാൽ കോവിഡ് വൈറസിന് വാക്സിൻ എത്തുകയും രോഗവ്യാപനം നിയന്ത്രണവിധേയമായി സാമ്പത്തിക സ്ഥിതി മാറുകയുംചെയ്താൽ വിലയിടിയാനുള്ള സാഹചര്യവുമുണ്ട്. സ്വർണവില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വിലയുടെ 90 ശതമാനംവരെ വായ്പയായി നൽകുന്നത് വായ്പാസ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളിയായിരിക്കും. വിലകുറഞ്ഞാൽ വായ്പ തിരിച്ചുപിടിക്കാൻ കഴിയാതെ വരുമെന്നതാണ് പ്രതിസന്ധിയാവുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ