ഇനി ഉദ്യോഗസ്ഥരുടെ ഇടപെടലില്ല, ഫേസ്‌ ലെസ് ഇ- അസസ്‌മെന്റ്, ഫേസ് ലെസ് അപ്പീല്‍; നികുതി പരിഷ്‌കാരവുമായി മോദി സര്‍ക്കാര്‍ 

സത്യസന്ധമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുളള പ്രത്യേക പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
ഇനി ഉദ്യോഗസ്ഥരുടെ ഇടപെടലില്ല, ഫേസ്‌ ലെസ് ഇ- അസസ്‌മെന്റ്, ഫേസ് ലെസ് അപ്പീല്‍; നികുതി പരിഷ്‌കാരവുമായി മോദി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: നികുതിരംഗത്ത് വീണ്ടും പരിഷ്‌കാരത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. സത്യസന്ധമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുളള പ്രത്യേക പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നികുതിരംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് മോദി പറഞ്ഞു.

'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍' എന്ന പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുളള ഫേസ് ലെസ് ഇ- അസസ്‌മെന്റ് സംവിധാനമാണ് നിലവില്‍ വന്നത്. ഇതിന് പുറമേ ഫേസ് ലെസ് അപ്പീല്‍, നികുതിദായകരുടെ ചാര്‍ട്ടര്‍ എന്നിവയും ഈ പ്ലാറ്റ്‌ഫോമിന്റെ പരിധിയില്‍ വരും. ഫേസ് ലെസ് അപ്പീല്‍ സെപ്റ്റംബര്‍ 25ന് നിലവില്‍ വരും. എന്നാല്‍ ഫേസ് ലെസ് അസസ്‌മെന്റും നികുതിദായകരുടെ ചാര്‍ട്ടറും ഇന്ന് തന്നെ നിലവില്‍ വന്നു.

നികുതിദായകരുമായി അനഭിമതമായ ഇപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍നിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കാനും സംവിധാനം കൊണ്ടു കഴിയും.

നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 'വിവാദ് സെ വിശ്വാസ്' പദ്ധതി നടപ്പാക്കിയിരുന്നു.മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com