എത്ര വലിയ തുകയും എപ്പോഴും കൈമാറാം, പരിഷ്‌കരിച്ച ആര്‍ടിജിഎസ് സംവിധാനം ഉടന്‍; കോണ്‍ടാക്ട്ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി ഉയര്‍ത്തി

നിലവില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമാണ് റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം (ആര്‍ടിജിഎസ്) ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ സമയവും ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിലവില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമാണ് റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഇത് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ, പണമിടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയപ്രഖ്യാപനത്തിന് ശേഷമായിരുന്നു പ്രതികരണം.

നിലവില്‍ വലിയ തുകയ്ക്കുള്ള പണമിടപാട് സാധ്യമാക്കുന്ന മറ്റൊരു സംവിധാനമായ നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാണ്. 2019ലാണ് ഇത് 24 മണിക്കൂറും ലഭിക്കുന്ന വിധം സംവിധാനം പരിഷ്‌കരിച്ചത്. സമാനമായ നിലയില്‍ 24 മണിക്കൂറും ലഭിക്കുന്ന വിധം  റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനവും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു.  നിലവില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

24 മണിക്കൂറും ലഭിക്കുന്ന വിധം സേവനം പരിഷ്‌കരിച്ചാല്‍ വിവിധ ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. എന്‍എഫ്എസ്, എന്‍ഇടിസി, ഐഎംപിഎസ്, റുപേ, യുപിഐ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ സാധ്യമാകും. ഇതിന് പുറമേ കോണ്‍ടാക്ട് ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി ജനുവരി ഒന്നുമുതല്‍ രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com