കൊച്ചി: വീട്ടിൽ നിന്നുതന്നെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനുള്ള സൗകര്യവുമായി തപാൽ വകുപ്പ്. പോസ്റ്റുമാൻ വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ് സിസ്റ്റം (ഐപിപിഎസ്) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.
അതിനായി ഒരുദിവസം കൊണ്ട് ഒരുലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകൾ സമാഹരിക്കാൻ മഹാ ലോഗിൻ സംഘടിപ്പിക്കും. നാളെ സംസ്ഥാന വ്യാപകമായി അക്കൗണ്ട് സമാഹരണം നടത്തും.
പോസ്റ്റുമാൻ മുഖേനയും അക്കൗണ്ടുകൾ തുറക്കാനാകും. ഇതിനായി ആധാർ നമ്പർ മാത്രം മതി. ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപിയും വിരലടയാളവും 100 രൂപയും (ഈ തുക പിൻവലിക്കാം) നൽകിയാൽ അക്കൗണ്ട് തുടങ്ങാം. അപ്പോൾതന്നെ മൊബൈൽ ഫോണിൽ എഇപിഎസ് (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാം.
അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. പാസ് ബുക്കോ, എടിഎം കാർഡോ മറ്റു കടലാസുകളോ ഉണ്ടാവില്ല. നിലവിൽ തപാൽ വകുപ്പിന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുള്ളവർക്കും ഐപിപിഎസ് അക്കൗണ്ടുകൾ തുടങ്ങാം. നിലവിലെ അക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്.
വൈദ്യുതി ബിൽ, മൊബൈൽ റീച്ചാർജ് തുടങ്ങി ബാങ്കുകളുടെ മൊബൈൽ ആപ്പ് നൽകുന്ന എല്ലാ സേവനങ്ങളും കിട്ടും. മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാം. പ്രത്യേക സർവീസ് ചാർജോ പരിധികളോ ഇല്ല. ഒരു ദിവസം എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം. പണമിടപാടുകൾക്ക് പരിധികളില്ലെങ്കിലും ഓരോ ദിവസവും ലക്ഷത്തിൽ കൂടുതൽ ബാലൻസ് വെക്കാനാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ