ന്യൂഡൽഹി: നാളെ മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം പൂർണതോതിൽ നടപ്പാക്കും. ടോൾ പ്ലാസകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫാസ്ടാഗ് സംവിധാനം പൂർണതോതിൽ നടപ്പാക്കുന്നത് ജനുവരി 15 വരെ നീട്ടിവെയ്ക്കുകയായിരുന്നു. നാളെ മുതൽ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കും. ഗൂഗിൾ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനങ്ങൾക്ക് പുറമേ ഭീം ആപ്പ് വഴിയും ഫാസ്ടാഗ് റീച്ചാർജ് ചെയ്യാം.
ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് കടന്നുപോകുന്നതിനുളള ആറു ട്രാക്കുകളിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഇല്ലാതെ കടന്നുപോകാൻ സാധിക്കുകയില്ല. ഒരു ട്രാക്കിൽ മാത്രമായി പണം നേരിട്ട് കൈപ്പറ്റും. നിലവിൽ നിരവധിവാഹനങ്ങൾ ഇപ്പോഴും ഫാസ് ടാഗ് എടുത്തിട്ടില്ല. ഈ സ്ഥിതിക്ക് ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിടുന്നത് പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടാൻ ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
അതിനിടെ, തദ്ദേശീയരുടെ സൗജന്യ യാത്ര പ്രശ്നം പാലിയേക്കരയിൽ പരിഹരിച്ചിട്ടില്ല. തദ്ദേശീയരായ യാത്രക്കാർക്ക് ഫാസ്റ്റാഗ് കിട്ടാൻ 150 രൂപ പ്രതിമാസം മുടക്കണം. ഫാസ്ടാഗ് കർശനമായി നടപ്പാക്കാൻ ദേശീയപാത അധികൃതർ ടോൾ പ്ലാസകൾക്ക് നോട്ടീസ് അയച്ചു. ഫാസ്ടാഗിന്റെ കാര്യത്തിൽ ഇനി ഇളവ് പ്രഖ്യാപിക്കാനും സാധ്യത കുറവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ