അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടേതടക്കം യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വൻകിടക്കാരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. ട്വിറ്റർ ജിവനക്കാരായ ചിലരെ സ്വാധീനിച്ച് നേടിയ വിവരങ്ങൾ ഉപയോഗിച്ചാണ് ഹാക്കർമാർ അക്കൗണ്ടുകളുടെ നിയന്ത്രണം നേടിയെടുത്തതെന്നാണ് കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കമ്പനിയിലെ ഒരു ചെറിയ വിഭാഗം ജീവനക്കാരെ സ്വാധീനിച്ചാണ് പ്രമുഖരുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഹാക്കർമാർക്ക് സാധിച്ചതെന്ന് ട്വിറ്റർ വ്യക്തമാക്കി. ടു ഫാക്ടർ വേരിഫിക്കേഷൻ അടക്കമുള്ള കടമ്പകൾ ഇത്തരത്തിലാണ് കടന്നതെന്ന് കമ്പനി വിശദീകരിച്ചു. 130ഓളം അക്കൗണ്ടുകളാണ് അവർ ലക്ഷ്യം വച്ചതെന്നും ഇതിൽ 45ഓളം അക്കൗണ്ടുകളുടെ പാസ്വേർഡും ലോഗ് ഇൻ വിവരങ്ങളും മാറ്റി ക്രമപ്പെടുത്താൻ ഹാക്കർമാർക്ക് സാധിച്ചെന്നും കമ്പനി അറിയിച്ചു. ഓരോ അക്കൗണ്ടുകളിൽ എന്തെല്ലാം പ്രവർത്തികളാണ് ഹാക്കർമാർ നടത്തിയതെന്ന് കണ്ടെത്തുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഇതിനോടകം എട്ട് അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്യപ്പെട്ടും എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വേരിഫൈഡ് അക്കൗണ്ടുകൾ അല്ല. അക്കൗണ്ട് ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്വിറ്റർ അറിയിച്ചു.
അജ്ഞാത ബിറ്റ്കോയിൻ വാലറ്റിലേക്ക് 1000 യുഎസ് ഡോളർ അയച്ചാൽ 2000 ഡോളർ തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തുള്ള ട്വീറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ പേജുകളിൽ കുറിക്കപ്പെട്ടത്. ഒബാമയെയും ഗേറ്റ്സിനെയും പോലുള്ളവർ ഇങ്ങനെ ട്വീറ്റ് ചെയ്താൽ കഥയറിയാത്തവർ വിശ്വസിച്ചുപോകാനിടയുണ്ടെന്നുള്ളതാണ് ഇതിന്റെ അപകടം. ഇത്തരം തട്ടിപ്പുകൾക്കു ബിറ്റ്കോയിൻ എളുപ്പമുള്ള മാർഗമാണ്. ഒരിക്കൽ പണമയച്ചു കഴിഞ്ഞാൽ അതെങ്ങോട്ടു പോകുന്നുവെന്നു കണ്ടെത്തുക അസാധ്യമാണെന്ന് വിദഗ്ധർ പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ 1.12 ലക്ഷം യുഎസ് ഡോളർ ഈ ബിറ്റ്കോയിൻ വോലറ്റിലേക്കു പ്രവഹിച്ചുവെന്നാണു വിവരം. ഇത്, അക്രമികളുടെ തന്നെ പണമാണോ പ്രമുഖരുടെ ട്വീറ്റുകൾ വിശ്വസിച്ച് സാധാരണക്കാർ അയച്ചതാണോ എന്നു വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ