ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകാന്‍ പ്രയാസപ്പെടുന്ന വ്യോമയാന മേഖലയ്ക്ക് മറ്റൊരു തിരിച്ചടി. വിമാന ഇന്ധനത്തിന്റെ വില ഏകദേശം 50 ശതമാനം വര്‍ധിപ്പിച്ച എണ്ണ വിതരണ കമ്പനികളുടെ തീരുമാനമാണ് വിമാന കമ്പനികള്‍ക്ക് ഇരുട്ടടിയായത്.
മെയ് മാസത്തില്‍ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന് 22544 രൂപയായിരുന്നു കമ്പനികള്‍ക്ക് ചെലവായത്. ഇത് 33575 രൂപയായി ഉയര്‍ന്നു. 11,031 രൂപയുടെ അധിക ബാധ്യതയാണ് കമ്പനികള്‍ക്ക് വരുന്നത്. ഇത് ഡല്‍ഹിയിലെ കണക്കാണ്. കൊല്‍ക്കത്തയില്‍ ഇത് 38,543 രൂപയായി ഉയരും. മുംബൈയില്‍ ഇത് 33,070 രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ ഒരു കിലോലിറ്റര്‍ വിമാനഇന്ധനത്തിന് 65000 രൂപയായിരുന്നു. ഇത് റെക്കോര്‍ഡ് വര്‍ധനയായിരുന്നു. ഉയര്‍ന്ന വിമാന ഇന്ധനവില പല കമ്പനികളുടെയും സാമ്പത്തിക നിലയെ കാര്യമായി ബാധിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് ഭീതിയില്‍ രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഗണ്യമായി കുറഞ്ഞെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ വിമാന കമ്പനികള്‍ക്ക് സാധിച്ചില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതാണ് ഇതിന് കാരണം. വീണ്ടും പരിമിതമായ തോതില്‍ സര്‍വീസ് പുനരാരംഭിച്ചതിനിടെയാണ് വിമാന ഇന്ധന വില ഗണ്യമായി കൂട്ടിയത്. ഇത് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നാണ് കമ്പനികളുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ