കൊച്ചി: ബാങ്ക് ലയന നീക്കത്തിനെതിരെ 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് സമരം. ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കിൽ പങ്കെടുക്കും.
പത്തു ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, ലയനം വഴി ആറു ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്ക്കരിക്കാതിരിക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങള്‍ ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക, നിക്ഷേപ പലിശ ഉയര്‍ത്തുക, സര്‍വീസ് ചാര്‍ജുകള്‍ കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ ഇന്നലെയാണ് അംഗീകാരം നല്‍കിയത്. അടുത്തമാസം ഒന്നിന് തീരുമാനം പ്രാബല്യത്തിലാകും. കഴിഞ്ഞ ആഗസ്റ്റ് 30 നാണ് ലയനം പ്രഖ്യാപിച്ചത്.
സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറാ ബാങ്കില്‍ ലയിപ്പിക്കും. അലഹാബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കില്‍ ലയിപ്പിക്കും. ആന്ധ്ര ബാങ്കും കോര്പ്പറേഷന് ബാങ്കും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കിലും ലയിപ്പിക്കും.
കഴിഞ്ഞ ഏപ്രിലില്‍ വിജയബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചിരുന്നു. 2017ല്‍ എസ്ബിടി അടക്കം അഞ്ച് സ്റ്റേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ ലയിപ്പിച്ചിരുന്നു. കൂടുതല്‍ ലയനങ്ങള്‍ പരിഗണനയിലില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ